തിരുവനന്തപുരം: സർക്കാരിന്റെ ന്യൂനപക്ഷ പ്രേമം ഒരു കെട്ടുകഥയെന്ന് കണക്കുകൾ. ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹ്മാന് ബജറ്റിൽ വകയിരുത്തിയ തുക പോലും ധനമന്ത്രി ബാലഗോപാൽ അനുവദിക്കുന്നില്ല.

സ്കോളർഷിപ്പ് ഉൾപ്പെടെ ബജറ്റിൽ വകയിരുത്തിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികളോട് ധനമന്ത്രി മുഖം തിരിച്ചിരിക്കുകയാണ്. ന്യൂനപക്ഷ ക്ഷേമത്തിനായി ബജറ്റിൽ 63.01 കോടി വകയിരുത്തിയതിൽ ചെലവാക്കിയത് 1.52 ശതമാനം മാത്രമെന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡ് കണക്കുകൾ വ്യക്തമാക്കുന്നു.

ടാലന്റഡ് ആയിട്ടുള്ള മൈനോരിറ്റി വിഭാഗം കുട്ടികൾക്ക് സ്കോളർഷിപ്പിന് 6.52 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ഒരു രൂപ പോലും നൽകിയില്ല. നേഴ്സിംഗ് ഡിപ്ലോമ, പാര മെഡിക്കൽ കോഴ്സിന് പഠിക്കുന്നവർക്ക് സ്കോളർഷിപ്പ് തുകയായി ബജറ്റിൽ വകയിരുത്തിയത് 68 ലക്ഷം, 3 വർഷ ഡിപ്ലോമ കോഴ്സിന് 82 ലക്ഷം, സി.എ, ഐ സി. ഡബ്യൂ എ കോഴ്സിന 97 ലക്ഷം, കരിയർ ഗൈഡൻസ് പ്രോഗ്രാം വകയിരുത്തിയത് 1.20 കോടി . ഒരു പദ്ധതിക്കും ഒരു രൂപ പോലും ഇതുവരെ ബാലഗോപാൽ നൽകിയിട്ടില്ല.

ന്യൂനപക്ഷ ക്ഷേമത്തിന് വകയിരുത്തിയ മറ്റ് പദ്ധതികളുടെ അവസ്ഥയും തഥൈവ. മൈനോറിറ്റി വിഭാഗത്തിൽ വിവാഹ ബന്ധം ഉപേക്ഷിച്ച സ്ത്രീകൾക്കായുള്ള ഹൗസിംഗ് പദ്ധതിക്ക് മാത്രമാണ് കുറച്ചെങ്കിലും പണം നൽകാൻ ബാലഗോപാൽ തയ്യാറായത്.

5 കോടി ബജറ്റിൽ വകയിരുത്തിയ ഈ പദ്ധതിക്ക് ഇതുവരെ നൽകിയത് 1 കോടി രൂപയാണ്. ന്യൂനപക്ഷ ക്ഷേമം കൂടാതെ സ്പോർട്സ്, വഖഫ് , ഹജ്ജ് തീർത്ഥാടനം , പോസ്റ്റ് ആന്റ് ടെലിഗ്രാഫ് , റയിൽവേ എന്നി വകുപ്പുകളുടെയും ചുമതല മന്ത്രി വി. അബ്ദുറഹ്മാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സ്കോളർഷിപ്പ് തുക പോലും ധനവകുപ്പിൽ നിന്ന് വാങ്ങിയെടുക്കാൻ കഴിയാതെ മന്ത്രി കസേരയിൽ വി. അബ്ദുറഹിമാൻ ഉറക്കത്തിലാണെന്ന വിമർശനം ശക്തമാണ്.