തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ 30,500 രൂപ സര്‍ക്കാര്‍ നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മന്ത്രിമാര്‍ക്ക് മാത്രമല്ല ഇവരുടെ പേഴ്‌സണല്‍ സ്റ്റാഫിനും കണ്ണടകള്‍ വാങ്ങാനുള്ള പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തന്നെയാണ്.

കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള പി.പി. യൂസഫ്, കെ.എം . ജയേഷ് എന്നിവര്‍ക്കാണ് കണ്ണട വാങ്ങാന്‍ പണം അനുവദിച്ചത്. 3000 രൂപയാണ് അനുവദിച്ചത്. നവംബര്‍ 22ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പാണ് തുക അനുവദിച്ചത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൂടി 700 ഓളം പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഉണ്ട്. പരീക്ഷ എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നവര്‍ക്ക് 2013 ഏപ്രിലിന് ശേഷം ലഭിക്കുന്നത് പങ്കാളിത്ത പെന്‍ഷന്‍ ആണ്. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ഇപ്പോഴും ലഭിക്കുന്നത് സ്റ്റാറ്റിയൂട്ടറി പെന്‍ഷനാണ്.

2 വര്‍ഷം സര്‍വീസുള്ള പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കും. 1500 പേരാണ് പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍. 6 കോടി രൂപയാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത്. പെന്‍ഷന് പുറമേ ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍, കമ്യൂട്ടേഷന്‍ തുടങ്ങിയ പെന്‍ഷന്‍ ആനുകൂല്യങ്ങളും പേഴ്‌സണല്‍ സ്റ്റാഫിന് ലഭിക്കും. പങ്കാളിത്ത പദ്ധതിയിലുള്ളവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുകയും ഇല്ല.