കോഴിക്കോട്: നവകേരള സദസ്സിന്റെ യാത്രക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന പുത്തന്‍ പുതിയ ബസിന് അറ്റകുറ്റപ്പണി നടത്തി. ഒന്നരക്കോടിയോളം രൂപ ചെലവിട്ട ബസിന് വീണ്ടും ലക്ഷക്കണക്കിന് രൂപയുടെ അറ്റകുറ്റപ്പണികളാണ് നടത്തിയിരിക്കുന്നത്. മുന്നിലെ കണ്ണാടി മാറ്റുകയും എ.സി റിപ്പയര്‍ ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കാഴ്ച കൂടുതല്‍ വ്യക്തമുള്ളതാക്കുന്നതിനാണ് ബസിന്റെ ചില്ലുകള്‍ മാറ്റിയതെന്നാണ് സൂചന.

ഇന്നലെ രാത്രി പത്ത് മണിയോടെ കോഴിക്കോട് നടക്കാവ് കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചായിരുന്നു ചില്ലുകള്‍ മാറ്റിയത്. ആറ് വണ്ടി പോലീസിന്റെ സുരക്ഷാ അകമ്പടിയോടെയാണ് ബസ് സര്‍വീസിനായി വര്‍ക്ക് ഷോപ്പിലെത്തിച്ചത്. അറ്റകുറ്റപ്പണിക്ക് ആവശ്യമായ സാധനങ്ങള്‍ വൈകുന്നേരം തന്നെ വര്‍ക് ഷോപ്പില്‍ എത്തിച്ചിരുന്നു. . ബസ് നിര്‍മിച്ച സ്ഥാപനത്തിന്റെ കര്‍ണാടകയില്‍ നിന്നുള്ള ജീവനക്കാരും കോഴിക്കോട് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം നവകേരള ബസ് ചെളിയില്‍ താഴ്ന്നിരുന്നു. വയനാട് മാനന്തവാടിയില്‍ എത്തിയപ്പോഴാണ് സംഭവം. അവസാനം പൊലീസും സുരക്ഷാ അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ബസ് ഉയര്‍ത്തിയത്. വയനാട്ടിലെ അവസാനത്തെ പ്രോഗ്രാം ആയിരുന്നു മാനന്തവാടിയിലേത്. ചെളിയില്‍ താഴ്ന്ന ബസിന്റെ ടയര്‍, കയര്‍ ഉപയോഗിച്ചാണ് പൊലീസും സുരക്ഷാ അംഗങ്ങളും സുരക്ഷിതമായി മുകളിലേയ്ക്ക് കയറ്റിയത്. ബസിന്റെ പിന്‍ചക്രങ്ങള്‍ ചെളിയില്‍ താഴുകയായിരുന്നു.