ജി.എസ്.ടി ഉദ്യോഗസ്ഥരെ വച്ച് കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് നടത്തിയതിലൂടെ ഖജനാവിലേക്ക് എത്തേണ്ട നികുതി കുറയുമെന്ന ആശങ്കയിൽ ധനവകുപ്പ്.

നികുതി കുടിശിക വരുത്തിയരിൽ നിന്നാണ് കൂടുതൽ സ്പോൺസർഷിപ്പുകൾ നടത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ഇവരെ സഹായിക്കാനായി നികുതി കുടിശികയിൽ ചില നീക്കുപോക്കുകൾ നടത്താനുള്ള നിർദ്ദേശങ്ങൾ അടുത്ത ബജറ്റിൽ ഉണ്ടാകും.

ലോകസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യ മോ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി ഉദ്ദേശിക്കുന്നത്. ഉന്നതർക്ക് നികുതി ഇളവുകൾ ബജറ്റിൽ പ്രതീക്ഷിക്കാം.

27 കോടിയാണ് സർക്കാർ ഖജനാവിൽ നിന്ന് കേരളീയം പരിപാടിക്ക് നൽകിയത്. സ്പോൺസർഷിപ്പിലൂടെ ബാക്കി തുക സമാഹരിക്കണമെന്നായിരുന്നു കല്പന.

എല്ലാ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ചുമതല നൽകി. ജി. എസ്.ടി വകുപ്പിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥൻ സ്പോൺസർഷിപ്പ് സംഘടിപ്പിക്കാൻ അഹോരാത്രം പണി പെട്ടു എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

കേരളീയം പരിപാടിയുടെ സമാപനത്തിൽ സ്പോൺസർഷിപ്പ് തന്നവർക്ക് സർക്കാരിനു വേണ്ടി ഹരികിഷോർ ഐ എ എസ് നന്ദി പറഞ്ഞു.

കേരളീയത്തിന്റെ പ്രാധാന്യം മനസിലാക്കി , സ്പോൺസറുകാരെ കണ്ടെത്തി സ്പോൺസർഷിപ്പ് സംഘടിപ്പിച്ച കമ്മിറ്റിക്കും പ്രത്യേകിച്ച് ജി.എസ് ടി ഇന്റലിജൻസിന്റെ ചുമതല വഹിക്കുന്ന അഡി. കമ്മീഷണർ അബ്രഹാം റെൻ IRS ന് ഹരികിഷോർ നന്ദി പറയുകയും മുഖ്യമന്ത്രി ഉപഹാരം സമർപ്പാക്കുകയും ഉണ്ടായി.

ജി എസ് ടി ഇന്റലിജൻസിന്റെ തലപ്പത്തും പ്രധാന ജില്ലകളിലും അഴിമതി കേസുകളിലും അനധികൃത സ്വത്ത് സമ്പാദന കേസുകളിലും ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് നിയമിച്ചത് നേരത്തേ ചർച്ച ആയിരുന്നു.

പല കേസുകളിലും റെയിഡും പത്ര വാർത്തകൾക്കപ്പുറവും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല മിക്ക കേസുകളും സി.പി.എം നേതാക്കളുടെ മദ്ധ്യസ്ഥതയിൽ ഒത്ത് തീർപ്പിലെത്തി.

അറസ്റ്റ് ചെയ്ത കേസുകളിൽ കുറ്റപത്രം സമർപ്പിക്കാതെ നികുതി വെട്ടിപ്പ് കാരെ സഹായിക്കുന്ന നടപടികളാണ് വകുപ്പ് സ്വീകരിച്ച് വരുന്നത്.

കേരളീയം പരിപാടിക്ക് സ്പോൺസറെ കണ്ടെത്താൻ കോട്ടയം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ക്വാറികളിൽ ഒക്ടോബർ അവസാന വാരം പരിശോധന നടത്തുകയും പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ വെച്ച് വിലപേശി കേരളീയ ത്തിന് വേണ്ടി വ്യാപക പണപ്പിരിവ് നടത്തിയെന്ന ആക്ഷേപങ്ങളാണ് ഉയർന്നത്.