CrimeNational

യൂണിഫോമിനും പിസ്റ്റളിനുമായി നല്‍കിയത് രണ്ട് ലക്ഷം രൂപ. ഐപിഎസ് വേഷത്തില്‍ കറങ്ങി നടന്ന പതിനെട്ടുകാരന്‍ ഒടുവില്‍ പിടിയില്‍

ബീഹാര്‍: ഐപിഎസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയതിന് പതിനെട്ടുകാരന്‍ അറസ്റ്റില്‍. ജാമുയി ജില്ലയില്‍ താമസിക്കുന്ന മിഥ്‌ലേഷ് മാജി എന്ന 18കാരനാണ് അറസ്റ്റിലായത്. സിക്കന്ദ്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മറ്റ് പലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പലര്‍ക്കും മാജി പൈസ നല്‍കിയെന്നും അങ്ങനെയാണ് യൂണിഫോമും പിസ്റ്റളും ഈ കുട്ടിക്ക് ലഭിച്ചതെന്നും പോലീസ് പറയുന്നു. യൂണിഫോമിനൊപ്പം സിംഗ് നല്‍കിയ പിസ്റ്റളും മാഞ്ചിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

രണ്ട് ലക്ഷം രൂപ തന്നാല്‍ എനിക്ക് പോലീസില്‍ ജോലി തരാമെന്ന് മനോജ് സിംഗ് എന്നയാള്‍ പറഞ്ഞിരുന്നു. ഒരു മാസം മുമ്പാണ് ഞാന്‍ അദ്ദേഹത്തിന് കുറച്ച് പൈസ നല്‍കിയത്. പിന്നീട് ഖൈറ സ്‌കൂളിനടുത്ത് വെച്ച് അദ്ദേഹം എനിക്ക് യൂണിഫോമും പിസ്റ്റളും തന്നു. പിന്നീട് താന്‍ ഐപിഎസ് ഓഫീസറായ വിവരം അമ്മയെ പോലീസ് വേഷത്തിലെത്തി അറിയിക്കാനാണ് ഞാന്‍ ഗ്രാമത്തിലെത്തിയത്.

ഇതിനുശേഷം, ബാക്കി 30,000 രൂപ നല്‍കാന്‍ ഞങ്ങള്‍ വീണ്ടും ഖൈറയിലേക്ക് പോവുകയും ഇതിനിടെ സിക്കന്ദ്ര ചൗക്കില്‍ വച്ച് പോലീസ് പിടികൂടിയെന്നും മാഞ്ചി പറഞ്ഞു. താന്‍ ഐപിഎസായെന്ന് ഗ്രാമത്തിലെ ആളുകളോട് പറഞ്ഞുകൊണ്ട് വളരെ സന്തോഷത്തിലാണ് പതിനെട്ടുകാരന്‍ നടന്നത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയവരാണ് പോലീസിനെ ഇക്കാര്യം അറിയിച്ചത്. മാഞ്ചിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും ഇതില്‍ ഉള്‍പ്പെട്ട എല്ലാ സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *