
കൊല്ലം ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു. പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ ബീന ദമ്പതികളുടെ ഏക മകൻ 34 വയസ്സുള്ള വിഷ്ണുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം.
വിഷ്ണുവും ഭാര്യ ആതിര രാജിയും തമ്മിൽ ഒന്നര വർഷമായി പിണങ്ങി കഴിയുകയാണ്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. പൊലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പം ആയിരിക്കും. വിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്ന മകനെ തിരികെ ഏൽപ്പിക്കാനാണ് ഭാര്യവീട്ടിൽ വിഷ്ണു എത്തിയത്. പിന്നീട് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. മർദനമേറ്റ് വിഷ്ണു കുഴഞ്ഞുവീണു.
ബന്ധുക്കൾ വിഷ്ണുവിനെ മാരകമായി മർദ്ദിച്ചതായാണ് പറയുന്നത്. ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇയാൾ ഹൃദരോഗിയാണെന്നാണ് അറിയുന്നത്. മർദനം ഏറ്റാണ് വിഷ്ണു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിന്റെ പേരിൽ മൂന്നു പേരെ തൃക്കുന്നപ്പുഴ പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.