News

മദ്യപിക്കുന്നവരെ പുറത്താക്കും; പാർട്ടിക്കാർ മദ്യപിക്കരുതെന്നാണ് നിലപാടെന്ന് എം.വി. ഗോവിന്ദൻ

കൊല്ലം: ലഹരി വ്യാപനത്തിനെതിരെ കക്ഷിരാഷ്ട്രീയമില്ലാതെ ഒന്നിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിക്കാർ മദ്യപിക്കരുതെന്നാണ് നിലപാടെന്നും അങ്ങനെ ചെയ്യുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി ഭരണഘടനാപരമായി തന്നെ മദ്യപാനത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞങ്ങളൊന്നും ഇന്നേവരെ ഒരു തുള്ളികഴിച്ചിട്ടില്ല. സിഗരറ്റ് വലിക്കില്ല തുടങ്ങിയ ദാർശനികമായ ധാരണയിൽ നിന്ന് വന്നവരാണ് ഞങ്ങളെല്ലാമെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലഹരിയുടെ വിപണനം കേരളത്തിൽ സജീവമാകുന്നതിന്റെ തെളിവാണ് അടുത്തിടെ കേരളത്തിൽ ഉണ്ടായ സംഭവങ്ങൾ. സർക്കാർ സംവിധാനങ്ങൾ സ്കൂളുകളിൽ ഉൾപ്പടെ ഇടപെടൽ നടത്തുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടി​ല്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നു​​ണ്ടെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. തങ്ങളാരും ജീവിതത്തിൽ ഇന്നേ വരെ ഒരുതുള്ളി പോലും കുടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പല പാർട്ടി സഖാക്കളെയും ബൂർഷ്വാരീതി കാര്യമായി ബാധിച്ചിട്ടുണ്ട്. സമ്മേളനത്തിലൂടെ ഫലപ്രദമായ രീതിയിൽ പാർട്ടിയെ നവീകരിക്കും. അർദ്ധ വികസിത, വികസിത രാജ്യത്തിന് സമാനമായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. ആ രീതിയിലേക്കുള്ള മാറ്റത്തിന് വേണ്ട ചർച്ച സമ്മേളനത്തിൽ ഉണ്ടാകും. തെറ്റ് തിരുത്താൻ പ്രക്രീയയിലൂടെ പാർട്ടിയെ നവീകരിക്കേണ്ടതുണ്ട്. ഈ നവീകരണം കൃത്യമായി പാർട്ടിയിൽ ഉണ്ടാകും. താഴേതട്ടിലടക്കം നവീകരണം നടക്കുന്നുണ്ട്. പഴയതും പുതിയതുമായ അംഗങ്ങളെ ഉൾപ്പെടുത്തി നവീകരണം നടത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിൽ വരും’- എം.വി ഗോവിന്ദൻ പറഞ്ഞു.