അച്ഛനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന മകന്‍, ജാമ്യത്തിലിറങ്ങി സഹോദരനെ കല്ലുകൊണ്ടിടിച്ച് കൊന്നു; അമ്മയ്ക്കും മർദ്ദനം

സഹോദരനെയും പിതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അവിന്‍ എന്ന അമല്‍

തൃപ്പൂണിത്തുറ: ഇരുമ്പനത്ത് സഹോദരന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരുമ്പനം തൃക്കതൃ മഠത്തിപ്പറമ്പില്‍ അഖില്‍ (33) ആണ് വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് വീട്ടില്‍ വെച്ച് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ അനുജനായ അവിന്‍ എന്നു വിളിക്കുന്ന അമല്‍ (30) സഹോദരന്‍ അഖിലിനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതര പരുക്കേറ്റ അഖിലിനെ കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റിയിരുന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച മാതാവ് രുഗ്മിണിക്കും പരുക്കേറ്റിരുന്നു. അക്രമത്തിന് ശേഷം സമീപത്തെ വീടിന്റെ മുകളില്‍ ഒളിച്ചിരുന്ന അമലിനെ തിങ്കളാഴ്ച്ച രാത്രിയില്‍ തന്നെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് പിടികൂടിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് പിതാവിനെ ചുറ്റിക കൊണ്ട് തലക്ക് അടിച്ച് കൊന്ന കേസിലെ പ്രതിയാണ് അമല്‍.

അമലിൻ്റെ അടിയേറ്റ് മരിച്ച അച്ഛൻ കരുണാകരനും സഹോദരൻ അഖിലും

ജയിലിലായിരുന്ന പ്രതി ജാമ്യത്തില്‍ കഴിയുകയായിരുന്നു. മദ്യപിച്ചുണ്ടായ വഴക്കിനിടെ 2022 ഫെബ്രുവരിയിലാണ് അമലിന്റെ അടിയേറ്റ് അച്ചന്‍ കരുണാകരന്‍ മരിച്ചത്. പിതാവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചുറ്റിക കൊണ്ടുള്ള അടിയില്‍ കരുണാകരന്റെ തലയുടെ മുന്‍ഭാഗം നെടുകെ പിളര്‍ന്നിരുന്നു. അഖിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകീട്ട് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments