കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിന് ആശ്വാസം. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടെന്ന് ഇഡിയോട് കോടതി നിർദേശിച്ചു. ഇഡി സമൻസിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടെന്ന് കോടതി പറഞ്ഞു.
മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡി നിലപാട്.
ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എട്ടു തവണ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ എട്ടു തവണയും ഹാജരാകാൻ തോമസ് ഐസക് തയാറായില്ല. ഇതിനിടെയാണ് ഇഡി സമൻസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.