ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാല്‍. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായാണ് കെ.സി. വേണുഗോപാല്‍ ഹര്‍ജി നല്‍കി. പരാതിക്കാരനുവേണ്ടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹാജരായി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കെ.സി. വേണുഗോപാലിന്റെ മൊഴി രേഖപ്പെടുത്തി. 16ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

.2004ല്‍ രാജസ്ഥാനിലെ അന്നത്തെ ഖനി മന്ത്രിയുമായി ചേര്‍ന്ന് കെ.സി വേണുഗോപാലിന് ബിനാമി ഇടപാട് ഉണ്ടെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം. രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്നെടുത്ത് വേണുഗോപാല്‍ കോടികള്‍ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞത്. കിഷോറാം ഓലയും കെ സി വേണുഗോപാലും ചേര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ പല തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

കിഷോറാം ഓലയുടെ കുടുംബവുമായി ചേര്‍ന്ന് ഇപ്പോഴും ബിനാമി പേരില്‍ കെസി വേണുഗോപാല്‍ ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണല്‍ കര്‍ത്ത. കെ സി വേണുഗോപാല്‍ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയില്‍ നിന്ന് കരിമണല്‍ കയറ്റുമതിക്കുള്ള അനുവാദം കര്‍ത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.