
ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇ.ഡി റെയ്ഡ്
- പരിശോധന നടത്തുന്നത് കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരും
ചെന്നൈ: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ വിവിധ ഓഫിസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ചിട്ടി സ്ഥാപനത്തിന്റെ ഓഫിസിൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുകയായിരുന്നു. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. കേരളത്തിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.
വിവാദമായ എമ്പുരാൻ സിനിമയുടെ നിർമാതാവാണ് ഗോകുലം ഗോപാലൻ. ലൈയ്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ എമ്പുരാൻ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിൽ വലിയ വിവാദം ഉയർന്നിരുന്നു.
പ്രേക്ഷകർ സ്‌നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്