
ഫാക്ടറി തൊഴിലാളികളെ ക്രൂരമായി ആക്രമിച്ച് റോബോട്ട്; ഞെട്ടി ടെക് ലോകം (Video)
ബെയ്ജിംഗ്: ടെക് ലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, ഒരു ഫാക്ടറി തൊഴിലാളികളെ ആക്രമിക്കുന്ന റോബോട്ടിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ചൈനയിലെ ഒരു ഫാക്ടറിയിൽ നിന്നുള്ള ദൃശ്യങ്ങളാണിവ. റോബോട്ടിനുണ്ടായ കോഡിംഗ് പിശകാണ് പെട്ടെന്നുള്ള ആക്രമണത്തിന് കാരണമെന്ന് വീഡിയോ പങ്കുവെച്ചയാൾ തൻ്റെ പോസ്റ്റിൽ പറയുന്നു. ഈ അപ്രതീക്ഷിതമായ ആക്രമണത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായും വിവരമുണ്ട്.
Footage claimed to show a Unitree H1 (Full-Size Universal Humanoid Robot) going berserk, nearly injuring two workers, after a coding error last week at a testing facility in China. pic.twitter.com/lBcw4tPEpb
— OSINTdefender (@sentdefender) May 4, 2025
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, റോബോട്ട് വളരെ ഭീകരമായ രീതിയിൽ തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിക്കുന്നത് വ്യക്തമായി കാണാം. ഒരു മനുഷ്യൻ ആക്രമിക്കുന്നതിന് സമാനമായ രീതിയിലായിരുന്നു റോബോട്ടിന്‍റെ പെരുമാറ്റം. സാഹചര്യം കൂടുതൽ വഷളാകുന്നതിന് മുൻപ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് റോബോട്ടിനെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഈ അസാധാരണ സംഭവത്തിന് കാരണം മെക്കാനിക്കൽ തകരാറാണോ അതോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പ്രോഗ്രാമിംഗിലെ പിഴവാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിർമ്മാതാക്കളായ യൂണിട്രീ റോബോട്ടിക്സ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. പ്രോഗ്രാം കോഡിംഗിലെ പ്രശ്നമോ അല്ലെങ്കിൽ സെൻസറുകളിലെ തകരാറോ ആകാം കാരണമെന്ന് കമ്പനി സൂചന നൽകി.
കഴിഞ്ഞ ആഴ്ച ചൈനയിലെ ഒരു പരീക്ഷണ കേന്ദ്രത്തിലാണ് ഈ സംഭവം നടന്നതെന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. എന്നാൽ സംഭവം എവിടെയാണ് കൃത്യമായി നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ദൃശ്യങ്ങളിലുള്ളത് പൂർണ്ണ വലുപ്പമുള്ള യൂണിവേഴ്സൽ ഹ്യൂമനോയിഡ് റോബോട്ടാണ്. ഇത് യൂണിട്രീ റോബോട്ടിക്സിൻ്റേതാണ് എന്നാണ് റിപ്പോർട്ടുകൾ. ഈ റോബോട്ടിക് മോഡലിന് ഏകദേശം 650,000 യുവാൻ (ഏകദേശം 75 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിലമതിക്കുമെന്നാണ് കരുതുന്നത്.
റോബോട്ട് തൊഴിലാളികളെ ആക്രമിക്കുന്ന തരത്തിലുള്ള ആദ്യത്തെ സംഭവമല്ല ഇത്. ഈ വർഷം ആദ്യം ചൈനയിലെ ഒരു ആഘോഷത്തിനിടയിൽ ഒരു റോബോട്ട് സുരക്ഷാ വേലിക്കെട്ടിന് പിന്നിൽ നിന്നിരുന്ന ജനക്കൂട്ടത്തിലേക്ക് അപ്രതീക്ഷിതമായി പാഞ്ഞുകയറിയിരുന്നു. ഈ ദൃശ്യങ്ങളും അന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും റൊബോട്ടിക് ലോകത്തെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പുതിയ സംഭവം. ഇത് റോബോട്ടുകളുടെ ഉപയോഗത്തിലും സുരക്ഷാ മാനദണ്ഡങ്ങളിലും കൂടുതൽ ശ്രദ്ധയും നിയന്ത്രണവും ആവശ്യമാണെന്ന ചർച്ചകൾക്ക് വീണ്ടും വഴി തെളിയിക്കുകയാണ്.