തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ ഗവർണർ സസ്പെൻ്റ് ചെയ്തു. വി.സി പ്രൊഫ. എം.ആർ. ശശീന്ദ്രനാഥിനതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.

സർവകലാശാല ക്യാമ്പസില്‍ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ഇതു സംബന്ധിച്ച് രാജ്‌ഭവൻ ഉത്തരവ് പുറപ്പെടുവിച്ചു.

വി.സിയെ സസ്പെൻ്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ്

വിദ്യാർത്ഥിയായ സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വി.സിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിക്ക് കത്ത് നൽകി. അന്വേഷണത്തിന് ജ‍ഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

സിദ്ധാർഥന്റേത് കൊലപാതകമാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. ക്യാമ്പസില്‍ എസ്എഫ്‌ഐ– പിഎഫ്ഐ കൂട്ടുകെട്ടാണുള്ളത്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫിസാക്കുന്നെന്നും ഗവർണർ പറഞ്ഞു.