കൊച്ചി : മാസപ്പടി കേസില്‍ ആദ്യ ദിവസം ആലുവയിലെ സി.എം.ആർ.എൽ ആസ്ഥാനത്ത് നടന്ന മിന്നൽ പരിശോധന മണിക്കൂറുകൾ നീണ്ടു. രണ്ടാം ദിവസവും സി.എം.ആർ.എൽ ആസ്ഥാനത്ത് എസ്. എഫ്. ഐ .ഒ പരിശോധന തുടരുകയാണ്.
മുപ്പത്തടത്തെ വ്യവസായശാലയിലും റെയ്ഡ് നടക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട പരമാവധി രേഖകൾ പിടിച്ചെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. വിശദമായ പരിശോധനയ്ക്ക് ശേഷം രേഖകളുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് പ്രാഥമിക റിപ്പോർട്ട് നൽകും.
എസ് എഫ് ഐ ഓ അഡീഷണൽ ഡയറക്ടർ പ്രസാദ് അടല്ലിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നും റെയ്ഡ് നടത്തുന്നത്.
![വീണാ വിജയൻ, പിണറായി വിജയൻ](https://malayalammedia.live/wp-content/uploads/2024/02/veena-pinarayi-vijayan.jpg.webp)
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് ക്രമക്കേട് നടത്തിയെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക റിപ്പോർട്ടിന്മേലാണ് കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ ഇടപെടൽ. കെ.എസ്. ഐ .ഡി.സിയും സി.എം. ആര്‍.എല്ലും അന്വേഷണ പരിധിയിൽ ഉണ്ട്. നാലുമാസത്തിനുള്ളിൽ അന്വേഷണംപൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ച ശേഷമാകും ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടിയിലേക്ക് അന്വേഷണസംഘം കടക്കുക.