തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ധനമന്ത്രി ബാലഗോപാലിന്റെ ഓഫീസിൽ ഉപയോഗിക്കുന്നത് 7 സർക്കാർ വാഹനങ്ങൾ.

ചട്ടപ്രകാരം മന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറിക്കും മാത്രമാണ് വാഹനം അനുവദിക്കുന്നത്. ഇതിന് പുറമേ ധനകാര്യ വകുപ്പ്, നികുതി വകുപ്പ് , കെ.എസ്.എഫ്.ഇ എന്നിവടങ്ങിൽ നിന്നുള്ള 5 വാഹനങ്ങൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ സഞ്ചാരത്തിനായി ഉപയോഗിക്കുന്നു.

വാഹന ദുരുപയോഗം കണ്ട് പിടിക്കാൻ ചുമതലപ്പെട്ട മന്ത്രിയാണ് ധനമന്ത്രി. ആ ധനമന്ത്രി തന്നെ വാഹന ദുരുപയോഗത്തിന് കുട പിടിക്കുന്നു എന്നതാണ് വിരോധാഭാസം.

110. 49 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം സർക്കാർ വാഹനങ്ങളുടെ ഇന്ധന ചെലവിനായി നീക്കി വച്ചിരിക്കുന്നത്.ബാലഗോപാൽ ധനമന്ത്രിയായതിനു ശേഷം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കെ എസ് ആർ ടി സി യുടെ അവസ്ഥയിലാണ്. എല്ലാ രംഗത്തും കുടിശികയാണ്.

ക്ഷേമ പെൻഷൻ 5 മാസത്തെ കുടിശികയാണ്. കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നിലച്ചിട്ട് 1 വർഷമായി. കർഷക ആത്മഹത്യകൾ പെരുകുമ്പോഴും കർഷകരുടെ ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചിരിക്കുകയാണ് ബാലഗോപാൽ. തുച്ഛമായ ആശ്വാസ കിരണം പെൻഷൻ പോലും 18 മാസമായി കൊടുക്കുന്നില്ല. ബാലഗോപാൽ മന്ത്രിയായതിന് ശേഷം ജീവനക്കാർക്കും പെൻഷൻ കാർക്കും ഡി.എ കൊടുത്തിട്ടില്ല.

18 ശതമാന മാണ് ഡി.എ കുടിശിക . പെൻഷൻ പരിഷ്കരണത്തിന് 2 ഗഡുക്കളും കുടിശികയാണ്. 1 ലക്ഷം പെൻഷൻകാരാണ് കുടിശിക ലഭിക്കാതെ മരണപ്പെട്ടത്. മുഖ്യമന്ത്രിയുടേയും മുഹമ്മദ് റിയാസിന്റേയും ആവശ്യത്തിനും അനാവശ്യത്തിനും ഫണ്ട് അനുവദിച്ച് മന്ത്രികസേര പോകാതെ സംരക്ഷിക്കുക എന്ന മിനിമം ജോലി മാത്രമാണ് ബാലഗോപാൽ ചെയ്യുന്നത്.

സംസ്ഥാനം കണ്ട ഏറ്റവും മോശം ധനമന്ത്രി എന്ന ഖ്യാതി രണ്ടര വർഷം കൊണ്ട് സ്വന്തമാക്കാൻ ബാലഗോപാലിന് കഴിഞ്ഞു. പൗരപ്രമുഖരുടെ വക ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ ബജറ്റ് പണിപ്പുരയിൽ ഇരിക്കുന്ന ബാലഗോപാലിന്റെ പക്കൽ എത്തിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ സർക്കാർ വാഹനം മാത്രമേ വാങ്ങിക്കാവൂ എന്നാണ് ഒരു പൗര പ്രമുഖന്റെ നിർദ്ദേശം.

7 സർക്കാർ വാഹനങ്ങൾ സ്വന്തം ഓഫിസ് ആവശ്യത്തിന് ഉപയോഗിക്കുന്ന ബാലഗോപാലാണ് ചെലവ് ചുരുക്കൽ നിർദേശങ്ങൾ ബജറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നതാണ് വിരോധാഭാസം.