ആലപ്പുഴ: യുവാവിനെ രാത്രിയില്‍ ഫോണില്‍ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘം അറസ്റ്റില്‍. ഡിസംബര്‍ 23നായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി അഖിലിനെയാണ് ഒമ്പതംഗ സംഘം തട്ടിക്കൊണ്ടുപോയത്.

പിന്നീട് ഫോണും പണവും തട്ടിയെടുത്ത് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കരുനാഗപ്പള്ളി പാരക്കാട് സ്വദേശിനിയായ കല്യാണിയെന്ന 20 വയസ്സുകാരിയാണ് അഖിലിനെ ഫോണില്‍ വിളിച്ചുവരുത്തിയത്.

ഒമ്പതംഗ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ ഏഴുപേരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ടുപേര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. അഖിലിനെ ക്രൂരമായ മര്‍ദ്ദിച്ചതിന് ശേഷം ഈ പെണ്‍കുട്ടിയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ആലുവ ചൂര്‍ണിക്കര തായിക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ജലീല്‍ (32), ബാര്യത്തുവീട്ടില്‍ ജലാലുദ്ദീന്‍ (35), മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ് (25), നച്ചത്തള്ളാത്ത് ഫൈസല്‍ (32), പള്ളൂരുത്തി കല്ലുപുരയ്ക്കല്‍ അല്‍ത്താഫ് (20), കരുനാഗപ്പള്ളി പാരക്കാട് സ്വദേശിനി കല്യാണി (20), പാലക്കാട് വാണിയംകുളം സ്വദേശിനി മഞ്ജു (25) എന്നിവരാണു പിടിയിലായത്.

പോലീസ് പറയുന്നതനുസരിച്ച്, അഖിലും കല്യാണിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഇതിനിടെ അഖില്‍ കല്യാണിയെ ഫോണിലൂടെ അസഭ്യംപറഞ്ഞതാണു തട്ടിക്കൊണ്ടുപോകലിനു കാരണമായത്. കല്യാണി കൂട്ടുകാരുമായി ആലോചിച്ച് അഖിലിനെ രാത്രിയില്‍ ചേര്‍ത്തലയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് റെയില്‍വേസ്റ്റേഷനു സമീപത്തുനിന്നു കാറിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. 3,500 രൂപയും ഫോണും കവര്‍ന്നശേഷം അവശനായ ഇയാളെ വഴിയില്‍ ഇറക്കിവിട്ടു.കാക്കനാടു ഭാഗത്തെത്തിച്ചാണ് മര്‍ദിച്ചതും വീഡിയോ ചിത്രീകരിച്ചതെന്നുമാണു വിവരം.

തുടര്‍ന്ന് യുവാവ് ചേര്‍ത്തല പോലീസില്‍ പരാതിനല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ ബി. വിനോദ്കുമാര്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ആലുവയിലെ കോഫിഷോപ്പില്‍നിന്നു പിടികൂടിയത്.