നിപ്പ വൈറസിനെതിരെയുള്ള പരീക്ഷണാത്മക വാക്‌സിന്‍ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. കോവിഡ് 19 വാക്‌സിന് ഉപയോ​ഗിച്ച അതേ ടെക്നോളജിയാണ് നിപ്പാ വൈറസിനും ഉപയോ​ഗിച്ചിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണത്തിന്റെ വിവരങ്ങൾ‌ ഓക്സ്ഫോർഡ് സർവ്വകലാശാല പുറത്ത് വിട്ടു.

കഴിഞ്ഞയാഴ്ച ആദ്യത്തെ പരീക്ഷണ ഡോസ് അടിസ്ഥാനത്തിൽ ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി വൈറസ് വാക്സിൻ നൽകി. നിലവിൽ 51 പേരിലാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്. 18 മുതൽ 55 വയസ് വരെ പ്രായമുള്ളവരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതെന്നും യൂണിവേഴ്സിറ്റി അറിയിച്ചു. ഏതാണ്ട് 25 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഈ രോ​ഗത്തിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ഈ പരീക്ഷണം ആരോ​ഗ്യ മേഖലയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് . ഇപ്പോൾ പ്രാഥമിക പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും നിപ ബാധിച്ച രാജ്യങ്ങളിൽ തുടർ പരീക്ഷണങ്ങളുണ്ടാവുമെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി.

അതേ സമയം കേരളത്തിനെ ഭീതിയിലാക്കി പല തവണ മനുഷ്യനിൽ നിപ്പ വൈറസ് വ്യാപിച്ചതിനാൽ ഈ പരീക്ഷണം കേരളത്തെ ആരോ​​ഗ്യ മേഖലയ്ക്കും ഏറെ കരുത്ത് നൽകുന്ന ഒന്നായിരിക്കും. കേരളത്തിൽ ആദ്യമായി 2018 മെയ് 19 ന് കോഴിക്കോട് ജില്ലയിലാണ് നിപ വൈറസ് രോഗം പടർന്നു പിടിച്ചത്. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് ബാധയാണിത്.

2018 ജൂൺ 1 മുതൽ 17 മരണങ്ങളും 18 സ്ഥിരീകരിച്ച കേസുകളും ഉണ്ടായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളാണ് രോഗം ബാധിച്ചത്. 2018 മെയ് മാസത്തിൽ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിപ്പാ ബാധ, ഇന്ത്യയിലെ നിപ വൈറസ് ബാധകളിൽ മൂന്നാമത്തേതാണ്, നേരത്തെ 2001 ലും 2007 ലും പശ്ചിമ ബംഗാളിൽ ആയിരുന്നു. അതേ സമയം നിപ്പ കാരണം നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.