ന്യൂഡല്‍ഹി: ശ്രീലങ്കന്‍ തുറമുഖങ്ങളില്‍ ചൈനീസ് ഗവേഷണ കപ്പലുകള്‍ പ്രവേശിപ്പിക്കുന്നതിന് വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചൈനയുടെ ഗവേഷണ കപ്പലുകള്‍ തുറമുഖങ്ങളില്‍ ഡോക്ക് ചെയ്യാനോ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ പ്രവര്‍ത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക ഇന്ത്യയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സുരക്ഷാ ആശങ്കകള്‍ മാനിക്കണമെന്ന് പ്രസിഡന്റ് റനില്‍ വിക്രമസിംഗെയോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.പുതിയ തീരുമാനപ്രകാരം

2024 ജനുവരി 5 മുതല്‍ മെയ് അവസാനം വരെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ‘ആഴത്തിലുള്ള ജല പര്യവേക്ഷണം’ നടത്താന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ചൈനീസ് ശാസ്ത്ര ഗവേഷണ കപ്പലായ സിയാങ് യാങ് ഹോംഗ് 3ന് ശ്രീലങ്കന്‍ അധികാരികളുടെ അനുമതി ലഭിക്കില്ല. മാത്രമല്ല സിയാങ് യാങ് ഹോങ് 3 നടത്താനിരുന്ന ശ്രീലങ്കന്‍, മാലിദ്വീപ് സമുദ്രങ്ങളിലെ ആഴത്തിലുള്ള ജല പര്യവേക്ഷണവും താത്കാലികമായി നിര്‍ത്തിവെയ്ക്കും.

അതേസമയം 4,600 ടണ്‍ ഭാരമുള്ള ഷിയാമെന്‍ ആസ്ഥാനമായുള്ള കപ്പലിനെ മാലി തീരത്ത് സര്‍വേ നടത്താന്‍ അനുവദിക്കണമെന്ന് മാലിദ്വീപിലെ നിലവിലെ ബീജിംഗ് അനുകൂല മുഹമ്മദ് മുയിസു ഭരണകൂടത്തോട് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.