തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേലിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് കേരളം. കടത്തിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചുപോകുകയായിരുന്നു.

നാടെന്നായി കുട്ടിക്കായി തിരച്ചില്‍ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടാന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഓട്ടോയിലും കാറിലും സഞ്ചരിച്ച പ്രതികളെ പിടികൂടാന്‍ പോലിസിന് ഇതുവരെ സാധിക്കാത്തത് നാണക്കേടായി തുടരുന്നു.

ഒരു കുഞ്ഞിനുവേണ്ടി സർക്കാർ സംവിധാനങ്ങള്‍ക്കപ്പുറത്തക്ക് നാടും നാട്ടുകാരും മാധ്യമങ്ങളും ഉണർന്നിരുന്നതുകൊണ്ട് ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ തിരികെ കിട്ടി. അതേസമയം, കേരളത്തില്‍ കടത്തിക്കൊണ്ടുപോകപ്പെട്ട കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.

2016 ല്‍ പിണറായി മുഖ്യമന്ത്രിയായതിനു ശേഷം ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. പോലിസ് ക്രൈം റെക്കോഡ്സ് കണക്കുകള്‍ പ്രകാരം 1667 കുട്ടികളാണ് പിണറായി കാലത്ത് തട്ടികൊണ്ട് പോകപ്പെട്ടത്. 2016 മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്.

2016 ല്‍ 157, 2017 ല്‍ 184 , 2018 ല്‍ 205, 2019 ല്‍ 280, 2020 ല്‍ 200, 2021 ല്‍ 257, 2022 ല്‍ 269, 2023 ( സെപ്റ്റംബര്‍ വരെ) 115 എന്നിങ്ങനെയാണ് ഓരോ വര്‍ഷവും തട്ടികൊണ്ട് പോയ കുട്ടികളുടെ എണ്ണം.

സിനിമകളില്‍ കാണുന്നതു പോലെ മോചനദ്രവ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള തട്ടികൊണ്ടുപോകലായിരുന്നു അബിഗേലിന്റേത്. കേരള ചരിത്രത്തില്‍ കേട്ട് കേള്‍വി ഇല്ലാത്ത തട്ടിപ്പ്. കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ പേടിക്കുന്ന കാലത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. ഭരണകൂടത്തിന്റെ പരാജയത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

എങ്കിലും മന്ത്രിമാര്‍ നിരന്നുനിന്ന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്ന തിരക്കിലാണിപ്പോള്‍. കുട്ടിയെ തിരിച്ച് കിട്ടിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു കൊണ്ട് രംഗത്ത് ഇറങ്ങിയിരിക്കുകയാണ് മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. കേരളം ഉറക്കമൊഴിഞ്ഞ് കുട്ടിക്കായി തിരച്ചില്‍ നടത്തുമ്പോള്‍ നവ കേരള സദസിന്റെ തിരക്കിലായിരുന്നു പിണറായിയും മന്ത്രിപ്പടയും. പ്രതികള്‍ ഉപേക്ഷിച്ച കുട്ടിയെ കണ്ടെത്തിയത് ആശ്രാമം മൈതാനത്ത് എത്തിയ കോളേജ് കുട്ടികളും നാട്ടുകാരുമാണ്. അവര്‍ പോലീസിനെ അറിയിച്ചു. കുട്ടിയെ കിട്ടി. അതിന് പിണറായി വിജയനെ എന്തിന് അഭിനന്ദിക്കണം എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.