ടെല്‍ അവീവ്: ഹമാസുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേല്‍. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേലും ഹമാസും തീരുമാനിച്ചിരിക്കുന്നത്.

50 ബന്ധികളെ ഹമാസ് നാല് ദിവസങ്ങൡലായി വിട്ടയക്കും. ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന 150 പലസ്തീനികളെയും വിട്ടയക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് കരാറിന് അംഗീകാരം നല്‍കിയത്. 45 ദിവസത്തിലേറെയായി തുടരുന്ന മനുഷ്യക്കുരുതിക്കാണ് താല്‍ക്കാലികമായെങ്കിലും വിരാമമാകുന്നത്.

തീരുമാനം ഇന്ന് ഖത്തറിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെ ഖത്തറിൽ ഉണ്ടാവുമെന്നാണ് സൂചന. 24 മണിക്കൂറിന് ശേഷമാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക.

കരാര്‍ പ്രകാരം കുറഞ്ഞത് 50 ബന്ദികളെ വിട്ടയക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇവരില്‍ വിദേശികളും ഇസ്രായിലികളും ഉള്‍പ്പെടും. ഇസ്രായില്‍ നാലും ദിവസം ആക്രമണം നിര്‍ത്തിവെക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിട്ടയച്ച ഓരോ 10 അധിക ബന്ദികള്‍ക്കും ഒരു ദിവസം അധിക വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇസ്രായില്‍ ജയിലുകളില്‍ നിന്ന് 150 ഫലസ്തീനികളെ മോചിപ്പിക്കുമെന്ന് മാനുഷിക ഉടമ്പടിയെ സ്വാഗതം ചെയ്തുകൊണ്ട് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഏതാണ്ട് ഏഴ് ആഴ്ചത്തെ സമ്പൂര്‍ണ യുദ്ധത്തിന് ശേഷമാണ് ഹ്രസ്വമാണെങ്കിലും ഗാസ നിവാസികള്‍ക്ക് ആശ്വാസമായി വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നത്.