കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാകുളത്തേക്ക് തിരിച്ചു. മറ്റ് കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റു പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ ആക്രമണത്തെ കുറിച്ച് പറയാനാവൂ. ഗൗരവമായി എടുത്തു കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമയി ലഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.