
ദേശീയ പാതയിലെ വിള്ളലിന് കാരണം കള്ളപ്പണിയും മാസപ്പടിയും! മുൻ ഐപിഎസുകാരന്റെ രഹസ്യ സന്ദർശനങ്ങളില്‍ സംശയം
ദേശീയ പാതയുടെ നിർമ്മാണത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയ പാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. ഹൈവേയുടെ സമീപത്തെ ജനങ്ങളുടെയും യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള വിള്ളലുകളാണ് കണ്ടെത്തിയിരിക്കുന്നത്.
തെലുങ്കാന-ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോഡ് നിർമ്മാണ കമ്പനികൾ കേരളത്തിലെ ചില ബാങ്ക് അക്കൗണ്ടുകളിലേക്ക് ‘മാസപ്പടി’ നൽകിയതായി ഐ.ബി. റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദേശീയ പാത നിർമാണ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധവും കേന്ദ്രം അന്വേഷിക്കുന്നുണ്ട്. 2010 ൽ ഐ.പി.എസിൽ നിന്ന് സ്വമേധയ വിരമിച്ച് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ് ഈ ഉദ്യോഗസ്ഥൻ. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരമുള്ള ചില കമ്പനികൾക്ക് ഈ ഉദ്യോഗസ്ഥൻ സബ് കരാർ നൽകിയെന്നാണ് സൂചന. ഇപ്രകാരം സബ് കരാറെടുത്ത കമ്പനികൾ നിലവാരമില്ലാത്ത നിർമ്മാണം നടത്തിയെന്നാണ് പ്രാഥമിക നിഗമനം.
നിർമ്മാണത്തിനുപയോഗിച്ച കല്ലും മണലും മറ്റ് നിർമ്മാണ സാമഗ്രികളും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ നിർദ്ദേശിച്ച ക്വാറികളിൽ നിന്ന് വാങ്ങാനും നിർബന്ധിച്ചതായി കരാറുകാർ പറയുന്നു. ഇതിൽ ചില കടലാസ്സ് കമ്പനികളും ഉള്ളതായി റിപ്പോർട്ടിലുണ്ട്. PWD, നാഷനൽ ഹൈവേ ഉദ്യോഗസ്ഥരുടെ അസ്സാനിദ്ധ്യത്തിലായിരുന്നു കരാറുകാരന്റെ രഹസ്യ സന്ദർശനം. കരാർ കമ്പനിയുടെ പ്രതിനിധിയായ മുൻ ഐ.പി.എസ് കാരൻ പല തവണ മുഖ്യമന്ത്രിയെ ഓഫീസിലും ക്ലിഫ് ഹൗസിലും കണ്ടതായി സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ട് എന്നതാണ് വിഷയം ഗൗരവകരമാക്കുന്നത്.
ദേശീയപാതാ നിർമ്മാണം കരാറെടുത്ത കമ്പനിക്ക് പ്രാരംഭ ഘട്ടത്തിൽ പ്രവർത്തിക്കാനാവാത്ത വിധം ട്രേഡ് യൂണിയൻ എതിർപ്പുകളും സി.പി.എം. അണികളുടെ ഇടപെടലുകളും ഉണ്ടായപ്പോഴാണ് മുഖ്യമന്ത്രിയുമായി സംവദിക്കാൻ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയോഗിച്ചത്. ഇവർ ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലുമായി നടത്തിയ മീറ്റിങ്ങുകൾക്ക് ശേഷം ഉപകരാറുകളുടെ കാര്യത്തിൽ ഒത്തുതീർപ്പായ ശേഷമാണ് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനായത്.
അതേസമയം, ദേശീയപാത ദുരന്തത്തിൽ ഫലപ്രദമായ തീരുമാനം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ഇ.ടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ഐഐടിയിലെ വിദഗ്ദരുടെ കമ്മിറ്റി രൂപീകരിക്കുമെന്നും ഗഡ്ഗരി വ്യക്തമാക്കി. കരാർ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്നാണ് കേന്ദ്രത്തിന്റെ മറുപടി.
- Corruption Cloud Over NH-66 Construction: IB Reports ‘Monthly Payments,’ Ex-IPS Officer Under Scrutiny