
അധ്യാപകരേ! ഉത്തരക്കടലാസുനോക്കി ചിരിക്കരുത്, പ്രചരിപ്പിക്കരുത്
മൂല്യനിർണയ കേന്ദ്രങ്ങളിൽ ഉത്തരക്കടലാസുകളിലെ തെറ്റുകളും തമാശകളും കണ്ടാൽ ചിരിക്കരുതെന്ന് അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകൾ പങ്കുവെക്കരുതെന്നും കർശന നിർദേശമുണ്ട്. അത് കുട്ടികളുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റമായാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു മൂല്യനിർണയ കേന്ദ്രങ്ങളിലെ സൂപ്പർവൈസർമാർ അധ്യാപകരെ ഓർമ്മിപ്പിക്കുന്നത്.
ഉത്തരക്കടലാസിലെ വിവരങ്ങൾ പുറത്തുവിടരുതെന്ന് നേരത്തെ തന്നെ നിർദേശമുണ്ട്. എന്നാൽ, ഇക്കുറി നിർദേശം കടുപ്പിച്ചിരിക്കുകയാണ്. മാധ്യമങ്ങളിൽ അത്തരം വിശേഷങ്ങൾ വന്നതിന്റെ പേരിൽ കേസെടുത്തതും ബാലാവകാശ കമ്മിഷൻ സ്വയം കേസെടുക്കുമെന്നതുമാണ് വിലക്കിനു കാരണം. ഉത്തരക്കടലാസിലെ ഭാവനാവിലാസങ്ങൾ അധ്യാപകർ മുൻപ് പങ്കുവെക്കാറുണ്ടായിരുന്നു. കുട്ടികളെ തിരിച്ചറിയാത്തതിനാൽ അവ നിർദോഷ ഫലിതമായി മാറുമായിരുന്നു. പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്വയംവിശകലനം നടത്താൻ പറയുമ്പോഴും ഉപന്യാസവും കത്തും തയ്യാറാക്കാൻ പറയുമ്പോഴുമൊക്കെയാണ് കുസൃതി കൂടുതലായി വരുക.
ശാസ്ത്ര -സാമൂഹികപാഠ ഉത്തരക്കടലാസുകളിലെ അത്തരം ഉത്തരങ്ങൾ മൂല്യനിർണയ കേ ന്ദ്രങ്ങളിലെ സൂപ്പർവൈസർമാർപോലും ഉറക്കെ വായിച്ചുകേൾപ്പിക്കുമായിരുന്നു. എന്നാൽ, അതെല്ലാം കുട്ടികളെ അധിക്ഷേപിക്കലാണെന്ന വിലയിരുത്തലാണ് ഇപ്പോൾ. കുട്ടികളിൽ അത് അപകർഷ ബോധമുണ്ടാക്കുമെന്നും അധ്യാപകരെ ഓർമ്മിപ്പിക്കുന്നു. എസ്എസ്എൽസി, പ്ലസ് ടു, ടിഎച്ച്എസ്എൽസി മൂല്യനിർണയമാണ് ഇപ്പോൾ നടക്കുന്നത്.