
തിരുവനന്തപുരം: അടുത്ത ബന്ധുക്കളായ ആറുപേരെ വെട്ടിക്കൊലപ്പെടുത്തിയതായി യുവാവിന്റെ വെളിപ്പെടുത്തൽ. ഇതിൽ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തിയാണ് അഫാൻ എന്ന 23 വയസ്സുകാരൻ താൻ കൊലപാതകം നടത്തിയെന്ന വിവരം അറിയിച്ചത്.
ബന്ധുക്കളായ ആറു പേരെ മൂന്ന് വിടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. ഇതിൽ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. അഫാന്റെ മാതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി.
പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി (88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഇവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്നു.
എസ്.എൻ. പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ് വെട്ടിയത്. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചു വന്നതാണ് .മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.