
മകൾ കാമുകനൊപ്പം ഒളിച്ചോടി; പേരക്കുട്ടികളെയും അമ്മയെയും കൊന്ന് യുവതി ജീവനൊടുക്കി
ദിണ്ടിഗൽ (തമിഴ്‌നാട്): വിവാഹിതയായ മകൾ കാമുകനൊപ്പം ഒളിച്ചോടിപ്പോയതിൽ മനംനൊന്ത്, പേരക്കുട്ടികളെയും സ്വന്തം അമ്മയെയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് നാടിനെ നടുക്കിയ സംഭവം. കാളീശ്വരി (45), ഇവരുടെ അമ്മ ചെല്ലമ്മാൾ (65), കാളീശ്വരിയുടെ പേരക്കുട്ടികളായ ലിക്തിഷ (7), ദീപ്തിഷ (5) എന്നിവരാണ് മരിച്ചത്.
ദിണ്ടിഗലിലെ ചിന്നക്കുളിപട്ടി ഗ്രാമത്തിലാണ് കാളീശ്വരിയും കുടുംബവും താമസിച്ചിരുന്നത്. ഭർത്താവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് കാളീശ്വരിയുടെ മകൾ പവിത്ര, തന്റെ രണ്ട് പെൺമക്കളുമായി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ഇവിടെ താമസിക്കുന്നതിനിടെ പവിത്ര അയൽവാസിയായ ഒരു യുവാവുമായി പ്രണയത്തിലായി. ഇതറിഞ്ഞ അമ്മ കാളീശ്വരി ബന്ധത്തെ ശക്തമായി എതിർത്തു.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച്, ചൊവ്വാഴ്ച വൈകുന്നേരം പവിത്ര ഏഴും അഞ്ചും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോവുകയായിരുന്നു.
ഈ വിവരം അറിഞ്ഞതിനെ തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിൽ, കാളീശ്വരി ആദ്യം പേരക്കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം അമ്മ ചെല്ലമ്മാളും കാളീശ്വരിയും ഒരുമിച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയായിട്ടും വീട്ടിൽ നിന്ന് ആരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.