
മാനന്തവാടി: തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ പങ്കാളി വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ യുവതിയുടെ മൂത്ത മകൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെ നടന്ന ക്രൂരകൃത്യത്തിന് ശേഷം ഇളയ കുട്ടിയുമായി ഒളിവിൽ പോയ പ്രതിയെയും കുട്ടിയെയും പോലീസ് ഇന്ന് രാവിലെ കണ്ടെത്തി. വാകേരിയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രവീണയാണ് കൊല്ലപ്പെട്ടത്. പ്രവീണയുടെ പങ്കാളിയായ ദിലീഷാണ് ആക്രമണം നടത്തിയത്.
ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന പ്രവീണ, ദിലീഷിനും മക്കളായ അനർഘ (14), അഭിന (9) എന്നിവർക്കുമൊപ്പമായിരുന്നു താമസം. ഞായറാഴ്ച രാത്രി ദിലീഷ്, പ്രവീണയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ മൂത്തമകൾ അനർഘയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു.
പരിക്കേറ്റ അനർഘയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നാലെ ദിലീഷ്, പ്രവീണയുടെ ഒൻപത് വയസ്സുള്ള രണ്ടാമത്തെ കുട്ടിയായ അഭിനയേയും കൊണ്ട് സമീപത്തെ വനപ്രദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
സംഭവമറിഞ്ഞ് തിരുനെല്ലി ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസ് ഇന്നലെ രാത്രി തന്നെ പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെയും കുട്ടിയെയും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ ഡ്രോൺ ഉപയോഗിച്ചും തോട്ടം മേഖലകൾ കേന്ദ്രീകരിച്ചും നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് എസ്റ്റേറ്റിന് സമീപത്തെ ഒരു ഒഴിഞ്ഞ വീട്ടിൽ നിന്ന് ദിലീഷനെയും കുട്ടി അഭിനയേയും കണ്ടെത്തിയത്. തിരച്ചിലിനിടെ ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിരുന്നു.
പ്രതിയെയും കുട്ടിയെയും പോലീസ് സ്റ്റേഷനിലെത്തിച്ചു. കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം ദിലീഷിനെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.