
കൊച്ചി നഗരത്തിൽ രാസലഹരി വിതരണം ചെയ്ത യുവതിക്കും കൂട്ടാളിക്കും 10 വര്‍ഷം കഠിനതടവ്. തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന കോട്ടയം ചിങ്ങവനം സ്വദേശി സൂസിമോള്‍ സണ്ണി, ചെങ്ങമനാട് സ്വദേശി അമീര്‍ സുഹൈൽ എന്നിവരെ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്.
കേസില്‍ പിടിയിലായ രണ്ടുപേരെ വെറുതെ വിട്ടു. പ്രതികളില്‍ നിന്ന് 329 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടെ വിധി. കൊച്ചിയിൽ ലഹരിയിടപാടുകാർക്കിടയിൽ തുമ്പിപെണ്ണ് എന്ന പേരിലാണ് സൂസിമോള്‍ അറിയപ്പെട്ടിരുന്നത്.
2023 ഒക്ടോബറിലാണ് കലൂർ സ്റ്റേഡിയം പരിസരത്തുനിന്ന് കാറിൽ കടത്തുകയായിരുന്ന 350 ഗ്രാം എം.ഡി.എം.എ. സഹിതം സൂസിമോൾ ഉൾപ്പടെയുള്ളവരെ പിടികൂടിയത്. ഹിമാചൽ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവർക്ക് ലഹരി എത്തിച്ചുനൽകിയിരുന്നത്.
വിമാനത്തിൽ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയായിരുന്നു ഇവരുടെ രീതി. ഹിമാചൽ സംഘം വാട്‌സാപ്പിൽ നൽകുന്ന അടയാളം പിന്തുടർന്ന് കൊച്ചിയിലുള്ളവർ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും. സൂസിയും സംഘവും നഗരത്തിലെ ഏജന്റുമാർക്കാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്.