Crime

ഏഴുലക്ഷം രൂപക്ക് ഇരുതലമൂരി: രണ്ടുപേർ പിടിയില്‍

ആലപ്പുഴയിൽ ഇരുതലമൂരിയെ വിൽക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനും കൂട്ടാളിയും പിടിയിൽ. വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), ആറാട്ടുപുഴ സ്വദേശി ഹരികൃഷ്ണൻ (32) എന്നിവരാണ് പിടിയിലായത്. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അഭിലാഷിന് വന്യജീവി കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി റാന്നി ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർ പറയുന്നു.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇരുതലമൂരി വാങ്ങാനെന്ന വ്യാജേന ഇവരെ പിടികൂടുകയായിരുന്നു. തമിഴ്നാട് സ്വദേശിയിൽ നിന്ന് വാങ്ങിയ ഇരുതലമൂരി മറ്റൊരാൾക്ക് വിൽക്കാൻ അഭിലാഷ് ഏഴുലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിരുന്നു.

ഇതറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അഭിലാഷിനെ ഫോണിൽ ബന്ധപ്പെട്ടു. കൂടുതൽ പണം നൽകാമെന്ന് അഭിലാഷിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് കച്ചവടം നടത്താനായി ഇവർ ആലപ്പുഴ മുല്ലയ്ക്കലിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തു. കരിക്കുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്‌ളൈയിംഗ് സ്‌ക്വാഡുമായി ചേർന്ന് ഹോട്ടലിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

മൂന്ന് കിലോ ഭാരവും 135 സെന്റിമീറ്റർ നീളവുമായിരുന്നു ഇരുതലമൂരിക്കുണ്ടായിരുന്നത്. ഇതിനെ കാട്ടിൽ തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.