
സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം: പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്തു
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. വ്യാഴം രാവിലെ ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊളിറ്റ്‌ബ്യൂറോ അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ പതാക ഉയർത്തി. സമ്മേളനത്തിന് സ്വാഗത സംഘം ചെയർമാൻ കെ.എൻ. ബാലഗോപാൽ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ താൽക്കാലിക അധ്യക്ഷനായി.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വികസനരേഖ ‘നവകേരളത്തിനുള്ള പുതുവഴികൾ ’ അവതരിപ്പിക്കും. ഞായർ ഉച്ചയ്ക്കാണ് പ്രതിനിധി സമ്മേളനം സമാപിക്കുക. ശേഷം ചുവപ്പുസേനാമാർച്ചും ബഹുജനറാലിയും പൊത സമ്മേളനവും നടക്കും.

കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എ കെ ബാലൻ പതാക ഉയർത്തി. പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും.
സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപം ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ളതാണ് നയരേഖ. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എ കെ ബാലൻ, ആനാവൂർ നാഗപ്പൻ, പി കെ ശ്രീമതി എന്നിവർ ഒഴിവാകും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരാനാണ് സാധ്യത.
മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിയാണ് സമ്മേളനം.