സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എകെഎസ്ടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിദ്യാഭ്യാസസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ അധ്യാപകർ തങ്ങളുടെ കുട്ടികളെ അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിപ്പിക്കുന്നു. ഇത്
സമൂഹത്തിന് പൊതുവിദ്യാലയങ്ങളിലുള്ള വിശ്വാസ്യത കുറയ്ക്കും. ഇത്തരം അധ്യാപകർ സ്വയം ചിന്തിച്ച് മാറണം. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 120 അധ്യാപകരുടെ പട്ടിക കിട്ടിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കും. പൊതുവിദ്യാഭ്യാസ മേഖലയിൽ സമ്പൂർണമാറ്റങ്ങൾ ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ആറുമാസത്തിനുള്ളിൽ നടപ്പാക്കും. അവധിക്കാലത്ത് മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോവില്ല. കേന്ദ്രീകരിച്ച പാഠ്യപദ്ധതിയിലൂടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പരിണാമശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിന് പരീക്ഷയും അഭിമുഖവും അനുവദിക്കില്ല. അതിന്റെ പേരിൽ ബാലപീഡനം നടത്താൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.
എൻഒസിയില്ലാത്ത വിദ്യാലയങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. അത്തരം 873 വിദ്യാലയങ്ങൾക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.