തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയിൽ അധിക വേതനം കൈപ്പറ്റുന്നുവെന്ന് അക്കൗണ്ട് ജനറൽ ഓഫീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തൽ. പുനർനിയമനം നേടുന്നവർക്ക് ക്ഷാമാശ്വാസം കൈപ്പറ്റാൻ അർഹത ഇല്ല. എന്നാൽ പുതിയ ജോലിയിൽ പ്രതി മാസം 51,750 രൂപ വീതം ക്ഷാമാശ്വാസം തുടക്കത്തിലും, 56,250 രൂപ വീതം പിന്നീടും ജോയി കൈപ്പറ്റി.
ഇത് പെൻഷനൊപ്പം വാങ്ങുന്ന ക്ഷമബത്തക്ക് പുറമെയാണ്. ഇങ്ങനെ 2023 ജൂൺ മുതൽ 2024 ജൂൺ വരെ അനധികൃതമായി 19.37 ലക്ഷം രൂപ ജോയി അധിക ശമ്പളവും അനുകൂല്യവുമായി വാങ്ങിയിട്ടുണ്ടെന്ന് എജി കണ്ടെത്തി. ഇതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം ജിഎഡി നൽകിയില്ലെന്നും പറയുന്നുണ്ട്്.
പൊതുമേഖല സ്ഥാപനങ്ങളുടെ തലവൻമാരെ തെരഞ്ഞെടുക്കുന്ന റിക്രൂട്ട്മെന്റ് ബോർഡിന്റെ തലവനായ വി.പി ജോയി ഗവർണറേക്കാൾ കൂടുതൽ ശമ്പളം കൈപ്പറ്റുന്നുണ്ട്. ധനവകുപ്പിന്റെ എതിർപ്പ് മറികടക്കാൻ മന്ത്രിസഭ യോഗത്തിൽ വച്ചാണ് ജോയിയുടെ ശമ്പളം ഉയർത്തിയത്. ചീഫ് സെക്രട്ടറിയായി വിരമിച്ച പെൻഷനും കൂടി ലഭിക്കത്തക്ക വിധമാണ് ജോയി ശമ്പളം ഒപ്പിച്ചത്. 6 ലക്ഷം രൂപ ജോയിക്ക് ശമ്പളമായി കിട്ടും.
പൊതുഭരണവകുപ്പിൽ എജി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കേന്ദ്ര സംസ്ഥാന സർവീസ് ചട്ടങ്ങൾ ലംഘിച്ച് 2024 ജൂൺ വരെയുള്ള ഒരു വർഷം 20 ലക്ഷത്തോളം രൂപ അധികമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്.
ചീഫ് സെക്രട്ടറിയായി വിരമിച്ചതിനു ശേഷം കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ ആയി പ്രവർത്തിക്കുകയാണ് വിപി ജോയ്. ഓൾ ഇന്ത്യ സർവീസിൽ നിന്ന് വിരമിച്ച ഓഫീസർ സംസ്ഥാന സർക്കാരിന് കീഴിൽ പുനർനിയമനം നേടിയാൽ പെൻഷനും പുതിയ ജോലിയിലെ ശമ്പളവും ചേർന്ന തുക സർവീസിൽ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാൾ കുറവാകണം എന്നാണ് ചട്ടം. എന്നാൽ പുതിയ ജോലിയിൽ ആനുകൂല്യങ്ങൾക്ക് പുറമെ 2.25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി ജോയി കൈപ്പറ്റുന്നു. കൂടാതെ മാസം 1,12,500 രൂപ പെൻഷനുമുണ്ട്. മാസം തോറും 1,12,500 രൂപ അധികമെന്നാണ് എജി കണ്ടെത്തൽ.