
പത്തനംതിട്ട: അഞ്ചുവർഷത്തിനിടെ 64 പേർ പീഡിപ്പിച്ചെന്ന ദളിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അറസ്റ്റിലായവരിൽ നവവരനും പ്ലസ് ടു വിദ്യാർഥിയും സഹോദരങ്ങളുമടക്കമുണ്ട്. പ്രതികൾക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി.
വി.കെ. വിനീത്, കെ. അനന്തു, എസ്. സുധി, അച്ചു ആനന്ദ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരിൽ കഴിഞ്ഞ നവംബറിൽ വിവാഹിതനായ ഒരാളും ഞായറാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട വ്യക്തിയുമുണ്ട്. മല്ലശ്ശേരി, പത്തനംതിട്ട, കുലശേഖരപതി, വെട്ടിപ്രം മേഖലകളിൽനിന്നുള്ളവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഷംനാദ്, അഫ്സൽ, സഹോദരൻ ആഷിഖ്, നിധിൻ പ്രസാദ്, അഭിനവ്, കാർത്തിക്, സുധീഷ്, അപ്പു എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ പ്ലസ് ടു വിദ്യാർഥിയാണ്.
ഇവരെക്കൂടാതെ ആറുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. അരവിന്ദ്, അനന്ദു പ്രദീപ്, വിഷ്ണു, ദീപു പി. സുരേഷ്, ബിനു കെ. ജോസഫ്, അഭിലാഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ മൂന്നുപേർ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം ഏഴായി.
കായികതാരം കൂടിയായ ദളിത് പെൺകുട്ടിയുമായി സുബിൻ 13 വയസ്സുമുതൽ തന്നെ അടുപ്പം സ്ഥാപിച്ചിരുന്നു. സ്വന്തം നഗ്നചിത്രങ്ങൾ വാട്സാപ്പിലൂടെ സുബിൻ പെൺകുട്ടിക്ക് അയച്ചുനൽകുമായിരുന്നു. സുബിൻ പെൺകുട്ടിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് സുബിൻ ആദ്യമായി പീഡിപ്പിക്കുന്നത്. ഇരുചക്രവാഹനത്തിൽ കയറ്റി പട്ടാപ്പകൽ ആളൊഴിഞ്ഞ മേഖലയിലെ റബ്ബർ തോട്ടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു. പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സുബിൻ സുഹൃത്തുക്കൾക്ക് അയച്ചുനൽകി.
ഈ ദൃശ്യങ്ങൾ കണ്ടവർ പെൺകുട്ടിയുമായി സൗഹൃദം നടിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു. ലൈംഗിമായി പീഡിപ്പിച്ച സുബിൻ പെൺകുട്ടിയെ കാഴ്ചവെക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. പെൺകുട്ടിയുടെ വീട്, സ്കൂൾ എന്നിവിടങ്ങളിലും ചുട്ടിപ്പാറയടക്കമുള്ള സ്ഥലങ്ങളിലും എത്തിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി.