വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് 5000 രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ. കോഴിക്കോട് നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, തിരുവനന്തപുരം അതിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വിരമിച്ച മുന്‍ വിവരാധികാരി എന്നിവര്‍ക്കെതിരെയാണ് നടപടി.
തിരുവനന്തപുരം ജില്ലയിൽ മുള്ളുവിള പോങ്ങിൽ പി.സി.പ്രദീജയുടെ പരാതിയിലാണ് അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിച്ച മുൻ വിവരാധികാരിയെ ശിക്ഷിച്ചത്. കോഴിക്കോട് നൊച്ചാട് ഇമ്പിച്ച്യാലിയുടെ പരാതിയിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശിക്ഷിക്കപ്പെട്ടത്. ഇരുവരും ജനുവരി 20 നകം പിഴയടക്കണം.

സർവ്വീസിലുള്ള ഉദ്യോഗസ്ഥർ നിശ്ചിത സമയത്തിനകം പിഴ ഒടുക്കിയില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കള്‍ ജപ്തി നടപടികളിലൂടെ പണം ഈടാക്കാനും സംസ്ഥാന വിവരവാകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം ഉത്തരവായി.