സംസ്ഥാന സ്ക്കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എം.ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി പ്രധാന വേദിക്ക് എം.ടി – നിള എന്നാണ് പേരിട്ടിരിക്കുന്നത്. സമാപന സമ്മേളനം 8 ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും . ചലച്ചിത്ര താരം ടൊവിനോ തോമസ് പങ്കെടുക്കും.
25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.1957ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേളയിൽ പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
2016 ൽ ആണ് അവസാനം തിരുവനന്തപുരത്ത് കേരള സ്കൂൾ കലോത്സവം നടന്നത്. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി.
ഭക്ഷണം, താമസം, ഗതാഗതം, ആരോഗ്യം, സുരക്ഷ തുടങ്ങി കലോത്സവത്തിന് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സരങ്ങളുടെ പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് റിലീസ് ചെയ്തിട്ടുള്ള ഉത്സവം മൊബൈൽ ആപ്പ് ഉപയോഗിക്കാം. മത്സരങ്ങളും ഫലവും കൃത്യമായി അറിയാൻ കൈറ്റിന്റെ ulsavam.kite.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കാം.