ചെന്നൈ: സ്ത്രീധന പീഡനത്തിന്റെ പേരിൽ ഒരാൾ കൂടി ജീവനൊടുക്കി. മലയാളിയായ ശ്രുതിയാണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ശ്രുതി തൂങ്ങി മരിച്ചത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കാര്യങ്ങളുടെ സമ്മർദ്ദത്തിലാണ് യുവതി ജീവനൊടുക്കിയത് എന്നാണ് വിവരം.
ആറ് മാസം മുമ്പ്, കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ഉന്നത വിദ്യഭ്യാസമുള്ള 25 വയസ്സുള്ള ഒരു കോളേജ് അധ്യാപികയാണ് ശ്രുതി. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹ സമ്മാനമായി നൽകിയിട്ടും അതിൽ തൃപ്തികരമല്ലാതെ ശ്രുതിയുടെ ഭർതൃമാതാവ് കടുത്ത സമ്മർദ്ദം നൽകിയെന്നും ഇതേ കുറിച്ച് വീട്ടുകാരോട് പരാതി പറഞ്ഞു എന്നുമാണ് ശ്രുതിയുടെ ബന്ധുക്കൾ പറയുന്നത്.
ശ്രുതി വീട്ടുകാരോട് തന്റെ പരാതികൾ പറഞ്ഞ് അയച്ച ശബ്ദ സന്ദേശം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു.
വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. എന്നാൽ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺസന്ദേശത്തിലുണ്ട്. കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.