
ധ്യാൻ ശ്രീനിവാസന്റെ സിനിമക്ക് കിട്ടിയത് വെറും അഞ്ച് ലക്ഷം! നഷ്ടക്കണക്ക് പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: ഫെബ്രുവരിയിൽ മലയാളത്തിൽ റിലീസ് ചെയ്ത 16 സിനിമകളിൽ 12 എണ്ണവും നഷ്ടമാണെന്ന കണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 73 കോടി രൂപ മുതൽ മുടക്കിൽ 16 സിനിമകൾ റിലീസ് ചെയ്തു. അതിൽ തിയറ്ററുകളിൽ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. നാല് സിനിമകൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.
ഇഴ, ലവ് ഡേല്‍, നാരായണീന്റെ മൂന്നുമക്കള്‍ എന്നിങ്ങനെ മൂന്നുസിനിമകളാണ് ഫെബ്രുവരി ആറാം തീയതി മലയാളത്തില്‍ റിലീസായത്. ഇഴ എന്ന സിനിമയ്ക്ക് ആകെ 63.83 ലക്ഷം രൂപയായിരുന്നു ബജറ്റ്. എന്നാല്‍ തിയേറ്ററില്‍നിന്ന് 45,000 രൂപ മാത്രമാണ് ലഭിച്ചത്. 1.6 കോടി രൂപ മുടക്കി നിര്‍മിച്ച ലവ്ഡേലിന് പതിനായിരം രൂപ മാത്രമാണ് തിയേറ്ററില്‍നിന്ന് കിട്ടിയത്. നാരായണീന്റെ മൂന്നുമക്കള്‍ എന്ന സിനിമയ്ക്ക് 5.48 കോടി രൂപയായിരുന്നു ബജറ്റ്. ഈ ചിത്രത്തിന് തിയേറ്ററില്‍നിന്ന് 33.58 ലക്ഷം രൂപ കളക്ഷന്‍ കിട്ടി.
ആപ് കൈസേ ഹോ എന്ന സിനിമയ്ക്ക് 2.50 കോടി രൂപയാണ് ചെലവായത്. തിയേറ്ററുകളില്‍നിന്ന് അഞ്ചുലക്ഷം രൂപ മാത്രമാണ് ഈ സിനിമ നേടിയത്. രണ്ടാംയാമം എന്ന സിനിമയ്ക്കും രണ്ടരക്കോടിയായിരുന്നു ബജറ്റ്. എന്നാല്‍ 80,000 രൂപയാണ് ഈ സിനിമയ്ക്ക് തിയേറ്ററുകളില്‍നിന്ന് ലഭിച്ചത്.
ഫെബ്രുവരി 13-ന് റിലീസായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ ബജറ്റ് 13 കോടി രൂപയായിരുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 11 കോടി രൂപ കളക്ഷന്‍ കിട്ടി. നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞമാസം റിലീസ് ചെയ്ത ചിത്രങ്ങളില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രവും ഇതാണ്.
ബ്രോമാന്‍സ്, ദാവീദ്, പൈങ്കിളി എന്നീ ചിത്രങ്ങളാണ് ഫെബ്രുവരി 14-ന് റിലീസായത്. എട്ടുകോടി രൂപ മുടക്കിയ ബ്രോമാന്‍സിന് ഇതുവരെ നാലുകോടി രൂപ കളക്ഷന്‍ നേടാനായി. ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഒമ്പതുകോടി രൂപ മുടക്കി നിര്‍മിച്ച ദാവീദ് മൂന്നരക്കോടിയാണ് തിയേറ്ററുകളില്‍നിന്ന് നേടിയത്. അഞ്ചുകോടി ബജറ്റില്‍ നിര്‍മിച്ച പൈങ്കിളി രണ്ടരക്കോടിയും കളക്ഷന്‍ നേടി.
ഫെബ്രുവരി 21-ന് ചാട്ടൂളി, ഗെറ്റ് സെറ്റ് ബേബി, ഉരുൾ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തു. ചാട്ടുളി എന്ന ചിത്രം 3.4 കോടി രൂപ മുതല്‍മുടക്കിയാണ് നിര്‍മിച്ചത്. തിയേറ്ററുകളില്‍നിന്ന് കിട്ടിയത് വെറും 32 ലക്ഷം മാത്രമാണ്. 9.99 കോടി രൂപയായിരുന്നു ഗെറ്റ് സെറ്റ് ബേബിയുടെ ബജറ്റ്. തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 1.40 കോടി രൂപ കളക്ഷന്‍ ലഭിച്ചു. 25 ലക്ഷം രൂപ മുതല്‍മുടക്കിയാണ് ഉരുള്‍ എന്ന ചിത്രം നിര്‍മിച്ചത്. ഒരുലക്ഷം രൂപയാണ് ഈ സിനിമയുടെ തിയേറ്റര്‍ വിഹിതം.
5.12 കോടി രൂപ മുടക്കി നിര്‍മിച്ച മച്ചാന്റെ മാലാഖ എന്ന സിനിമയ്ക്ക് 40 ലക്ഷം രൂപയാണ് തിയേറ്ററുകളില്‍നിന്ന് ലഭിച്ചത്. 1.5 കോടി രൂപയ്ക്ക് നിര്‍മിച്ച ആത്മ സഹോ എന്ന ചിത്രത്തിന് വെറും 30,000 രൂപ മാത്രമാണ് തിയേറ്ററുകളില്‍നിന്ന് കിട്ടിയത്. ഫെബ്രുവരി 28-ന് റിലീസായ അരിക് എന്ന സിനിമയുടെയും ബജറ്റ് ഒന്നരക്കോടി രൂപയായിരുന്നു. 55,000 രൂപയാണ് ഈ സിനിമയുടെ തിയേറ്റര്‍ വിഹിതം. അതേദിവസംതന്നെ റിലീസായ ഇടി മഴ കാറ്റ് എന്ന സിനിമയ്ക്ക് 5.74 കോടി രൂപയായിരുന്നു ബജറ്റ്. തിയേറ്ററുകളില്‍നിന്ന് 2.10 ലക്ഷം രൂപ മാത്രമാണ് ഈ സിനിമയ്ക്ക് കിട്ടിയത്.
ഓഫീസർ ഓൺ ഡ്യൂട്ടി മാത്രമാണ് ലാഭത്തോട് ഏകദേശം അടുത്ത് നിൽക്കുന്ന ചിത്രം. 13 കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിർമാണ ചെലവ്. 11 കോടി രൂപ തിയറ്ററുകളിൽ നിന്ന് ചിത്രം ഇപ്പോൾ കളക്ഷൻ നേടി. ബ്രോമൻസ് ആണ് മറ്റൊരു ചിത്രം. എട്ട് കോടി മുതൽ മുടക്കിൽ എടുത്ത ചിത്രം നാല് കോടി രൂപയാണ് തിയറ്ററുകളിൽ നിന്ന് നേടിയത്.
തിയറ്റർ ഷെയർ അഥവാ നെറ്റ് കളക്ഷൻ ആണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനിൽ നിന്ന് വിനോദ നികുതി അടക്കമുള്ളവ ഒഴിവാക്കിയതിന് ശേഷം ലഭിക്കുന്ന തുകയാണ് തിയറ്റർ ഷെയർ അഥവാ നെറ്റ് കളക്ഷൻ.