കാണാതായ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും
അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളിൽ സുഭാഷിന്റെ മകൾ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ ആറംഗ സ്കൂബ ടീം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പൊലീസ് അന്വേഷിക്കും. ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറയുകയായിരുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടെന്നും ആണ് ബന്ധുക്കൾ പറയുന്നത്.
സംഭവത്തിന്റെ നാൾവഴി
ഇന്നലെ വൈകുന്നേരം നാല് മണിയോടെ സന്ധ്യയോടൊപ്പം കുട്ടി മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയിൽ നിന്ന് തിരുവാങ്കുളം വരെ ഓട്ടോറിക്ഷയിലും അവിടെ നിന്ന് ബസിലുമാണ് ഇവർ യാത്ര ചെയ്തത്. ആലുവ വരെ കുട്ടി കൂടെയുണ്ടായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് അമ്മ ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് മൂഴിക്കുളം പാലത്തിനടുത്ത് വെച്ച് കുട്ടിയെ കാണാതായി എന്ന് സന്ധ്യ മൊഴി മാറ്റി. ഇതേത്തുടർന്ന് പോലീസും സ്കൂബ സംഘവും പാലത്തിനടുത്ത് തിരച്ചിൽ ഊർജ്ജിതമാക്കി. രാത്രി ആരംഭിച്ച തിരച്ചിൽ പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതുവരെ നീണ്ടു. സന്ധ്യയ്ക്ക് മാനസിക ദൗർബല്യമുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവവിവരങ്ങൾ ചുരുക്കത്തിൽ:
- വൈകുന്നേരം 3.30: അമ്മ മറ്റക്കുഴിയിലെ വീട്ടിൽ നിന്ന് തിരുവാങ്കുളത്തുള്ള അങ്കണവാടിയിലെത്തി കുട്ടിയെ കൂട്ടുന്നു. വീട്ടിലേക്ക് പോകുന്നതിന് പകരം സ്വന്തം വീടായ ആലുവയ്ക്കടുത്ത് കുറുമശ്ശേരിയിലേക്ക് പോകുന്നു.
- വൈകുന്നേരം 7.00: അമ്മ വീട്ടിൽ തിരിച്ചെത്തുന്നു, കുട്ടി കൂടെയില്ല. കുഞ്ഞ് എവിടെയെന്ന ചോദ്യത്തിന് ആലുവയിൽ വെച്ച് കാണാതായെന്ന് മറുപടി.
- രാത്രി 8.00: വീട്ടുകാരുടെയും മറ്റും ചോദ്യങ്ങൾക്കൊടുവിൽ അമ്മയിൽ നിന്ന് പരസ്പര വിരുദ്ധമായ മറുപടികൾ. പുത്തൻകുരിശ് പോലീസിനെ വിവരമറിയിക്കുന്നു, അന്വേഷണം ആരംഭിക്കുന്നു.
- തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ: കുറുമശ്ശേരിക്കടുത്തുള്ള മൂഴിക്കുളം പാലത്തിനടുത്ത് ഉപേക്ഷിച്ചെന്ന് അമ്മയുടെ മറുപടി. നാട്ടുകാരുടെയും പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക്.
- രാത്രി 10.00: പാലത്തിലും പുഴയിലും അന്വേഷണം ആരംഭിക്കുന്നു. മൂഴിക്കുളം ഭാഗത്ത് വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുന്നു.
- രാത്രി 12.45: ആലുവയിൽ നിന്നുള്ള യു.കെ. സ്കൂബ ടീം എത്തുന്നു.
- പുലർച്ചെ 1.00: സ്കൂബ ടീം ചാലക്കുടി പുഴയിൽ തിരച്ചിൽ ആരംഭിക്കുന്നു. വെള്ളത്തിനടിയിലെ മരക്കഷ്ണങ്ങളും മഴയും ഇരുട്ടും തിരച്ചിലിന് വെല്ലുവിളിയായി.
- പുലർച്ചെ 2.00: ഫയർ ഫോഴ്സിന്റെ സ്കൂബ ടീമും രംഗത്ത്.
- പുലർച്ചെ 2.30: ആലുവയിൽ നിന്നുള്ള സ്കൂബ സംഘത്തിന്റെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുന്നു.
കുട്ടിയുടെ പിതാവും സ്ഥലത്തെത്തിയിരുന്നു. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി അയൽക്കാർ സംശയം പ്രകടിപ്പിച്ചിരുന്നു. ആലുവ ഡിവൈഎസ്പി പാലത്തിന്റെ താഴെയിറങ്ങി പരിശോധന നടത്തിയിരുന്നു.