കാർ ഇടിച്ചിട്ട ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി; ‍‍ഡ്രൈവർ അജ്മലും വനിതാ ഡോക്ടറും കസ്റ്റഡിയിൽ

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ യുവ വനിതാ ഡോക്ടർ ശ്രീക്കുട്ടിയാണ് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നത്.

അജ്മല്‍, കുഞ്ഞുമോള്‍
പിടിയിലായ അജ്മല്‍, കൊല്ലപ്പെട്ട കുഞ്ഞുമോള്‍

കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ശ്രീക്കുട്ടിയെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്‌കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെയാണ് മരിച്ചത്. ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. കുഞ്ഞുമോളുടെ സഹോദരി ഫൗസിയയാണ് കൂടെയുണ്ടായിരുന്നത്.

ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാർ. സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിച്ചയുടൻ കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും അജ്മൽ കാർ നിർത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.

കാറിലുണ്ടായിരുന്നവർ മദ്യപിക്കുന്നത് കണ്ടവരുണ്ട്. മദ്യലഹരിയിൽ അമിത വേഗതയിൽ തെറ്റായ ദിശയിലൂടെയാണ് കാർ വന്നതെന്നാണ് ദൃശ്യങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും മനസ്സിലാകുന്നത്. ഇടിച്ചയുടൻ സ്‌കൂട്ടറിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു. ഫൗസിയ സൈഡിലേക്കും കുഞ്ഞുമോൾ റോഡിൻറെ നടുവിലേക്കുമാണ് വീണത്. വാഹനം നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അജ്മൽ കേട്ടില്ല, കാർ പിന്നോട്ടെടുത്ത ശേഷം വേഗത്തിൽ മുന്നോട്ട് ഇവരുടെ ദേഹത്തുകൂടെ കയറ്റുകയായിരുന്നു. അജ്മലിനെതിരെ ഇതിന് മുമ്പും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ യുവ വനിതാ ഡോക്ടർ ശ്രീക്കുട്ടിയാണ് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നത്. ആശുപത്രി കാഷ്വാലിറ്റിയില്‍ വെച്ചുള്ള പരിചയമാണ് ഇവരുടെ സൌഹൃദത്തിന് വഴിവെച്ചത്. ആറുമാസം മുമ്പാണ് സൌഹൃദം ആരംഭിച്ചത്. ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മദ്യപാന പാർട്ടി കഴിഞ്ഞാണ് ഇവർ കാറില്‍ യാത്ര ചെയ്തിരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments