ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ച് തകര്‍ത്ത് പോലീസുദ്യോഗസ്ഥന്‍. വലിയചുടുകാടിന് സമീപമുള്ള അഹ്ലന്‍ കുഴിമന്തിക്കട ആണ് തകര്‍ത്തത്. സംഭവത്തില്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ഇവിടെ നിന്നുവാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായെത്തി ഹോട്ടലിലുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം ഹോട്ടലിന്റെ ചില്ല് അടിച്ചുതകര്‍ത്തുവെന്നും പിന്നീട് ഇയാള്‍ ബൈക്കോടിച്ച് ഹോട്ടലിന് അകത്തേക്കു കയറ്റിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തുള്ള കടയും ഇയാള്‍ തകര്‍ത്തിരുന്നു.

ഒരു മണിക്കൂറോളം നേരം നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. പ്രതി മദ്യപിച്ചിരുന്നതായി ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു