ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി വൻ കവർച്ച. കോട്ടയം എരുമേലി സ്വദേശികളായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സിദ്ധവൈദ്യനാണ് ശിവൻനായർ. ഇവരുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടു. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് പിടിയിലായിട്ടുണ്ട്. കൊല നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഫോണ്‍ മഹേഷിന്റേതാണ്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്.

വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വർണവുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. പ്രസന്നകുമാരി അധ്യാപികയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. കരസേനയില്‍ ഉദ്യോഗസ്ഥായിരുന്ന ശിവന്‍ നായര്‍ വിരമിച്ച ശേഷമാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്.