തിരുവനന്തപുരം : മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച് 3 തവണ പിടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും – പുതിയ സർക്കുലർ ഇറക്കി ​ഗതാ​ഗത വകുപ്പ് . ആന്റണി രാജുവിന് പകരം ​ഗണേഷ് കുമാർ ​ഗതാ​ഗത വകുപ്പ് മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്കരണങ്ങളാണ് ​ഗതാ​ഗത മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്നത്. എല്ലാ നിയമങ്ങളും അതി ശക്തമാക്കി കൊണ്ടാണ് പുതിയ സമ്പ്രദായം.

ആദ്യമൊക്കെ നിയമം തെറ്റിച്ചാൽ പിഴ ഒടുക്കിയാൽ പ്രശ്നം തീരുമായിരുന്നു . എന്നാൽ ഇനി മുതൽ അതും നടക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . പുതിയ സർക്കുലർ പ്രകാരം മോട്ടോർ വാഹന ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം വരുത്തിയിരിക്കുന്നു.

റോഡ് അപകടങ്ങളിൽ പൊലീസ് തയ്യാറാക്കുന്ന എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മാത്രം ഇനി മുതൽ ലൈസൻസ് സസ്പെൻഡ് ചെയ്യില്ല. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കേസ് പ്രത്യേകമായി അന്വേഷിച്ചെ നടപടിയെടുക്കൂ . ട്രിപ്പിൾ റൈഡ്, അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹന മോടിക്കൽ, വാഹനം ഇടിച്ചിട്ട് മുങ്ങൽ എന്നിവയ്ക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യും.

അതേ സമയം ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കുന്ന രീതിയിൽ മാറ്റം വരുത്തും എന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ട് വന്നിരുന്നു. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിനു മുന്‍പ് പഴയ രീതിയില്‍ എങ്ങനെയെങ്കിലും ലൈസന്‍സ് എടുക്കാനുള്ള ഓട്ടത്തിലാണ് ആളുകള്‍. പുതിയ രീതിയിലെ ഡ്രൈവിങ് ടെസ്റ്റിന് ഒട്ടേറെ കടമ്പകളുണ്ട്. കൂടുതല്‍ പരിശീലനം വേണ്ടിവരും. പഠനച്ചെലവും കൂടും.

മേയ് ഒന്നുവരെ പഴയ മാതൃകയിലാകും ടെസ്റ്റ്. അതിനാല്‍, ഉടന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പെട്ടെന്നു പഠിച്ച് ലൈസന്‍സ് എടുക്കാമെന്നാണു പലരും കരുതുന്നത്.എന്നാല്‍, അത്രവേഗം ലൈസന്‍സ് എടുക്കാനാകില്ല. ടെസ്റ്റിനു ഹാജരാകുന്നതിനു മുന്‍പ് ടെസ്റ്റ് തീയതിയെടുക്കണം. നിശ്ചിത എണ്ണം ടെസ്റ്റുകളേ ഒരു ദിവസം അനുവദിക്കൂ. ഇപ്പോള്‍ പഠിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ടെസ്റ്റ് തീയതി ലഭിക്കാനുണ്ട്. അതിനിടെ കൂടുതല്‍ അപേക്ഷകളെത്തിയാല്‍ തീയതി ലഭിക്കാന്‍ ബുദ്ധിമുട്ടാകും.

അപേക്ഷകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനായാണ്. സോഫ്റ്റ്വേര്‍ ഇടയ്ക്കിടെ തകരാറാകുന്നുമുണ്ട്. അതിനാല്‍ വിചാരിക്കുന്ന സമയത്ത്‌ െടസ്റ്റ് തീയതി ലഭിക്കണമെന്നില്ല. പുതിയതായി എത്തുന്നവര്‍ക്ക് ഉടന്‍ ലൈസന്‍സ് കിട്ടുമെന്ന ഉറപ്പ് ഡ്രൈവിങ് സ്‌കൂളുകാര്‍ നല്‍കുന്നുമില്ല.