മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്. ജീവനൊടുക്കുമെന്ന് സൂചിപ്പിച്ച് പെണ്‍കുട്ടി സഹോദരിക്ക് സന്ദേശം അയച്ചിരുന്നുന്നെന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്ത് കണ്ട യുവാക്കൾക്ക് കേസിൽ പങ്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, കേസിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ പരിശീലിപ്പിച്ച കൂടുതൽ കുട്ടികളുടെ മൊഴിയെടുക്കും. എടവണ്ണപ്പാറയിലെ 17കാരിയുടെ മരണത്തിൽ ദുരൂഹസാഹചര്യത്തിൽ സംഭവസ്ഥലത്ത് കണ്ടെന്നാരോപിക്കുന്ന യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞു. സ്ഥലത്തെ സിസിടിവി പരിശോധനയിലാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നവർ സമീപവാസികൾ തന്നെയാണ്.

ഇവർക്ക് പെൺകുട്ടിയുടെ മരണവുമായി ബന്ധമില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. വീട്ടിൽ നിന്നും ഇറങ്ങിപ്പോവുമ്പോൾ പെൺകുട്ടി സഹോദരിക്ക് ആത്മഹത്യ സൂചനയുള്ള സന്ദേശം അയച്ചിരുന്നെന്നും പൊലീസ് പറയുന്നു. കരാട്ടെ അധ്യാപകൻ സിദ്ദീഖ് അലി പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയ മറ്റ് കുട്ടികളുടെ മൊഴി ഇന്നും നാളെയുമായി എടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിന് മുന്പായി കുട്ടികൾക്ക് കൗൺസിലിങ് നൽകും. അതേസമയം പെൺകുട്ടിയുടേത് കൊലപാതകമെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. 17കാരിയുടെ മരണത്തെ തുടർന്ന് കുടുംബം നൽകിയ പരാതിയിലാണ് കരാട്ടെ അധ്യാപകൻ സിദ്ദീഖ് അലിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ റിമാൻഡിലാണ്.