എറണാകുളം : മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ഇന്ന് വീണ്ടും കോടതി ആരാഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്നും കെഎസ്‌ഐഡിസി ഉദ്ദേശ ശുദ്ധി വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണം നടക്കുന്നത് കെഎസ്‌ഐഡിസിക്കും നല്ലതല്ലെയെന്ന്കോടതി ചോദിച്ചു.

എക്‌സാലോജിക് – സിഎംആർഎൽ ഇടപാടിൽ ആരോപണങ്ങൾ ഉയർന്ന സമയത്ത് തന്നെ സിഎംആർഎല്ലിനോട് തങ്ങൾ വീശദീകരണം തേടിയിരുന്നു. വിശദീകരണം നൽകാൻ സിഎംആർഎൽ തയ്യാറായില്ലെന്ന് കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചു.

സിഎംആർഎല്ലിനും മറ്റുള്ളവർക്കുമെതിരായ അന്വേഷണത്തെ എതിർക്കുന്നില്ല. അന്വേഷണം സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സൽപ്പേരിന് കളങ്കം വരുത്തുമെന്നും സിഎംആർഎല്ലിന്റെ ദൈനംദിന ഇടപാടുകളിൽ ബന്ധമില്ലെന്നും കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചു.

പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയിൽ പൊതുപണമാണുള്ളത്. സ്ഥാപനത്തിൽ എന്തെങ്കിലും രീതിയിലുള്ള കുറ്റകരമായ പ്രവൃത്തികൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷണത്തിലെ വ്യക്തമാകൂ. സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കെഎസ്‌ഐഡിസി നടപടി നേരിടണം.

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ജനങ്ങൾക്ക് മുന്നിലുള്ള വിശ്വാസ്യതനഷ്ടപ്പെടില്ല. മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട യഥാർഥ രേഖകൾ സി.എം.ആർ.എൽ സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.