ലണ്ടൻ: 2024ലെ പാരീസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീലിന് തലതാഴ്ത്തി മടക്കം. യോഗ്യതാ മത്സരത്തിൽ അർജന്റീന അണ്ടർ 23 ടീമിനോട് പരാജയപ്പെട്ടതോടെയാണ് നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ പുറത്തായത്. എതിരില്ലാത്ത ഒരുഗോളിനാണ് കാനറിപ്പടയുടെ തോൽവി. 77ാം മിനിറ്റിൽ ലുസിയാനോ ഗോണ്ടുവാണ് നീലപടക്കായി വിജയ ഗോൾ കുറിച്ചത്.

വിജയത്തോടെ അർജന്റീന പാരീസ് ഒളിംപിക്സിലേക്ക് യോഗ്യത നേടി. ഗ്രൂപ്പിൽ മൂന്ന് പോയന്റുള്ള ബ്രസീൽ മൂന്നാം സ്ഥാനക്കാരാണ് ഫിനിഷ് ചെയ്തത്.

തുടർച്ചയായ മൂന്നാം ഒളിംപിക്‌സ് സ്വർണമെന്ന നേട്ടമാണ് ഇതോടെ പൊലിഞ്ഞത്. 2004ന് ശേഷം ആദ്യമായാണ് ബ്രസീൽ ഒളിംപിക് യോഗ്യത നേടാതെ പുറത്താകുന്നത്. 2004, 2008 ഒളിംപിക്‌സുകളിൽ അർജന്റീന സ്വർണം നേടിയിരുന്നു. ബ്രസീൽ സീനിയർ ടീമും അടുത്തിടെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനക്ക് മുന്നിൽ വീണിരുന്നു.