മുംബൈ : മരിച്ചെന്നു വ്യാജ വാർത്ത നൽകിയ നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ കേസ്. മരിച്ചുവെന്ന് നാടകം കളിച്ച് കാൻസർ രോഗികളെ അവഹേളിച്ചു എന്ന് കാണിച്ചാണ് എം എൽ എ യും സിനിമാ പ്രവർത്തകരും ഇവർക്കെതിരെ കേസ് നൽകിയത്. തന്റെ മരണത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് പൂനം പാണ്ഡെക്കെതിരെ മുംബൈ പോലീസ് നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര നിയമസഭാംഗം സത്യജീത് താംബെ ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. നേരത്തെ പൂനം പാണ്ഡെക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷനും പ്രസ്താവന പുറത്തിറക്കിയിരുന്നു . സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമർശനം ഉയർന്നുണ്ട്.

സെർവിക്കൽ കാൻസർ (ഗർഭാശയമുഖ കാൻസർ) ബാധിച്ചു വ്യാഴാഴ്ച രാത്രി പൂനം പാണ്ഡെ (32) മരിച്ചെന്നാണ് കഴിഞ്ഞദിവസം നടിയുടെ മാനേജർ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. സെർവിക്കൽ കാൻസർ എന്ന വിപത്തിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് എല്ലാവരെയും കൊണ്ടുവരാൻ താൻ കളിച്ച നാടകമായിരുന്നു മരണവാർത്തയെന്നു ഇൻസ്റ്റഗ്രാം വിഡിയോയിൽ പൂനം പാണ്ഡെ വ്യക്തമാക്കി.

‘ഞാൻ ജീവിച്ചിരിക്കുന്നു. സെർവിക്കൽ കാൻസർ മൂലം ഞാൻ മരിച്ചില്ല. എന്നാൽ ആയിരക്കണക്കിനു സ്ത്രീകളാണ് ഈ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങുന്നത്. മറ്റ് അർബുദം പോലെയല്ല, സെർവിക്കൽ കാൻസർ പൂർണമായും സുഖപ്പെടുത്താനാവും. നേരത്തേ തിരിച്ചറിയാൻ പരിശോധനകളുണ്ട്. എച്ച്പിവി വാക്സീനുമുണ്ട്.’ നടി പറഞ്ഞു. മറ്റൊരു വിഡിയോയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനു പൂനം മാപ്പപേക്ഷയും നടത്തി.

അധാർമികം, അപമാനകരം, ലജ്ജാകരം, ഹീനം എന്നിങ്ങനെയാണു സമൂഹമാധ്യമങ്ങളിലെ പ്രതികരണം. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും ആവശ്യമുയർന്നു. സെർവിക്കൽ കാൻസർ തടയാൻ 9–14 വയസ്സുള്ള പെൺകുട്ടികൾക്കു വാക്സിനേഷൻ നൽകാനുള്ള കേന്ദ്രപദ്ധതി ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണു പൂനത്തിന്റെ മരണനാടകം അരങ്ങേറിയത്. 2011ൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.