തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിച്ച കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പിൽപെട്ട ഹൈറിച്ച് കമ്പനിക്ക് (Highrich Online Shoppe) പിന്നിൽ ഭരണമുന്നണിയിലെ പ്രധാന പാർട്ടിയുടെ സെക്രട്ടറിയുടെ പുത്രൻ.

ഒരു സാധാരണ കമ്പനിക്ക് ലഭിക്കാത്ത പോലീസ്, റെവന്യു , ജി.എസ്.ടി വകുപ്പുകളുടെ പരിരക്ഷയോടെ സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളിൽ നിന്നും ആയിരക്കണക്കിന് കോടിരൂപ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് കടത്തിയ കമ്പനി ഉടമകൾക്ക് എല്ലാവിധ ഒത്താശയും സംരക്ഷണവും ചെയ്ത് കൊടുത്തത് ഈ ഉന്നതനായ നേതാവിന്റെ മകനാണ്.

സ്വപ്ന സുരേഷിൽ നിന്നും 5 കോടി രൂപ നൽകി OTT പളാറ്റ്ഫോം വാങ്ങി HR OTT തുടങ്ങുവാൻ ഇടനില നിന്നതും ഈ വ്യക്തിയാണെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ കണ്ടെത്തല്‍.

ഹൈറിച്ചിനെതിരെ പരാതി ഉയർന്നിട്ടും പോലീസ് അന്വേഷണം അകാരണമായി വൈകിപ്പിച്ചതും ബഡ്സ് ആക്ട് പ്രകാരമുള്ള സ്വത്ത് മരവിപ്പിക്കൽ നടപടി വന്നതിന്റെ പിറ്റേ ദിവസം ജിഎസ്ടി റെയ്ഡ് നടത്തി കമ്പനിയുടെ അക്കൗണ്ടിൽ കിടന്ന 51.5 കോടി രൂപ ജിഎസ്ടി നികുതി ആയി അടപ്പിച്ച് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിൽ നിന്നും ആ തുക മാറ്റി വെക്കുവാൻ സഹായിച്ചതും ഉന്നതന്റെ ഇടപെടലിലൂടെയായിരുന്നുവെന്നാണ് തെളിയുന്നത്.

ജി.എസ്.ടി റെയിഡും അറസ്റ്റും പരമ രഹസ്യമാക്കിയതും കമ്പനിയുടെ സി.ഇ.ഒ ആയ ശ്രീന പ്രതാപന്റെ (Sreena K S) അറസ്റ്റ് ഒഴിവാക്കിയതും ബഡ്സ് ആക്ട് പ്രകാരമുള്ള സ്വത്ത് മരവിപ്പിക്കൽ അകാരണമായി വൈകിപ്പിച്ചതും ബഡ്സ് ആക്ട് പ്രകാരമുള്ള അറസ്റ്റ് ഒഴിവാക്കിയതും ഈ ഉന്നതന്റെ മകന്റെ പിൻബലം കൊണ്ട് മാത്രമാണ്.

കമ്പനി ഏർപ്പെട്ടിരിക്കുന്ന ഹവാല ഇടപാടുകളെ ക്കുറിച്ച് ഇ.ഡി നടത്തുന്ന അന്വേഷണത്തെ ഭയന്നാണ് പ്രതാപനും ശ്രീനയും ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നത്. ഇവർ അറസ്റ്റ് ഒഴിവാക്കാൻ മുൻ കൂർ ജാമ്യ ഹർജി നല്‍കിയിട്ടുണ്ട്. ഇ.ഡി അറസ്റ്റ് നടന്നാൽ ഈ നേതാവിൻ്റെ മകൻ്റെ പങ്ക് കൂടി പുറംലോകം അറിയും എന്നാണ് കരുതുന്നത്.

തൃശ്ശൂരില്‍ ഹൈറിച്ച് ഉടമകളുടെ വീട്ടില്‍ ഇ.ഡി. റെയ്ഡിന് തൊട്ടുമുന്‍പാണ് കമ്പനി എം.ഡി. കെ.ഡി.പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവര്‍ ജീപ്പില്‍ കടന്നുകളഞ്ഞത്. ഇവര്‍ക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാനിര്‍ദേശം നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പോലീസിനോട് ആവശ്യപ്പെട്ടു.

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹൈറിച്ച്’ കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പോലീസ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ തട്ടിപ്പാണെന്നാണ് തൃശ്ശൂര്‍ കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിന്‍ തട്ടിപ്പാകാന്‍ സാധ്യതയുണ്ടെന്നും ക്രിപ്‌റ്റോകറന്‍സി ഇടപാട് അടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പില്‍ കമ്പനി ഡയറക്ടറായ കോലാട്ട് പ്രതാപന്‍ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്പനിയുടെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാന്‍ ബഡ്സ് ആക്ട് കോംപിറ്റന്റ് അതോറിറ്റി എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.