തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന്റെ സഹായ കേന്ദ്രത്തെ മറച്ച് സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സ്, ഫ്ലാഗ് കോഡിന്റെ ലംഘനമെന്ന് ചീഫ് സെക്രട്ടറിക്ക് പരാതി. സെക്രട്ടേറിയേറ്റിലെ സിപിഎം സംഘടനയാണ് ഫ്ലക്സ് സ്ഥാപിച്ചത്.

ദേശീയ പതാകയെ അശോക ചക്രം ഇല്ലാതെ രൂപഭേദം വരുത്തിയാണ് കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതെന്നും ഫ്ലാഗ് കോഡ് ലംഘനത്തിന് സംഘടനയുടെ ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് സംഘ് ജനറൽ സെക്രട്ടറി ടി.ഐ അജയകുമാർ കത്ത് നൽകി.

സെക്രട്ടേറിയേറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപത്തായി പരസ്യം പതിക്കരുതെന്നാണ് നിയമം. ഇത് കാറ്റിൽ പറത്തിയാണ് സഹായ സംഘത്തെ മറച്ച് ഇടതു സംഘടനയുടെ കൂറ്റൻ ഫ്ലക്സ് ഉയർന്നത്. രാജ്യത്തിന്റെ പതാകയെ രൂപഭേദം വരുത്തി പ്രദർശിപ്പിച്ചിരിക്കുന്നത് ഗുരുതര തെറ്റാണെന്നും ഇടതു സംഘടനയുടെ അംഗികാരം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഫ്ലാഗ് കോഡ് ലംഘന പരാതി ആയതിനാൽ ചീഫ് സെക്രട്ടറിയുടെ ഓഫിസ് ഉടൻ തന്നെ സംഭവ സ്ഥലം സന്ദർശിക്കും. നിയമം ലംഘിച്ച ഫ്ലക്സ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകുമെന്നും ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകുമെന്നുമാണ് ലഭിക്കുന്ന സൂചന