കൊല്ലം ജില്ലയിലെ ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ സ്വദേശി കെആര്‍ പത്മകുമാര്‍ (52), ഇയാളുടെ ഭാര്യ എംആര്‍ അനിത കുമാരി (45), മകള്‍ പി അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. താനും ഭാര്യയും മകളും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നു പത്മകുമാര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തട്ടിക്കൊണ്ടു പോകല്‍ പദ്ധതി നടപ്പാക്കിയത്. പത്ത് ലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടത് ഭാര്യയാണ്.

‘അനുപമ പത്മന്‍’ എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വിഡിയോകളുടെ റിയാക്ഷന്‍ വിഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുന്‍പാണ് അവസാന വിഡിയോ. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

കുട്ടിയെ തട്ടിയെടുക്കാന്‍ മുന്‍പ് മൂന്ന് തവണ ശ്രമം നടത്തി. ഒരു വര്‍ഷത്തെ തയ്യാറെടുപ്പിനൊടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ കാറിലേക്ക് പിടിച്ചു കയറ്റിയതു ഭാര്യയെന്നും മൊഴിയിലുണ്ട്. കല്ലുവാതുക്കലിനു സമീപം എത്തിയപ്പോള്‍ പത്മകുമാറും ഭാര്യയും ഓട്ടോയില്‍ കയറി. തട്ടിക്കൊണ്ടു പോയതും കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ചതുമെല്ലാം മൂന്ന് പേരും ചേര്‍ന്നാണ്. മറ്റാരും സഹായിച്ചില്ലെന്നും മൊഴിയിലുണ്ട്.

തട്ടിക്കൊണ്ടു പോയി പാര്‍പ്പിച്ച വലിയ വീട്ടില്‍ വച്ച് ലാപ് ടോപ്പില്‍ കാര്‍ട്ടൂണ്‍ വീഡിയോ കാണിച്ചതായി കുഞ്ഞ് മൊഴി നല്‍കിയിരുന്നു. ഈ വീഡിയോ കാണിക്കല്‍ പ്രതികളിലേക്കെത്തുന്നതില്‍ നിര്‍ണായകമായി. ഏതു കാര്‍ട്ടൂണാണ് കാണിച്ചത്, സമയം തുടങ്ങിയ വിവരങ്ങള്‍ പൊലീസ് സംഘം ആറ് വയസുകാരിയില്‍ നിന്നു തേടി. 27നു രാത്രി ഈ കാര്‍ട്ടൂണ്‍ കണ്ട കമ്പ്യൂട്ടര്‍ സംബന്ധിച്ച വിശദാംശങ്ങളും പൊലീസ് തേടി. ഈ അന്വേഷണത്തിലാണ് പത്മകുമാറിന്റെ വീട്ടിലെ ലാപ് ടോപ്പില്‍ നിന്നാണ് കുട്ടി വീഡിയോ കണ്ടതെന്നു വ്യക്തമായത്.

കുട്ടിയെ കൊല്ലം നഗരത്തിലേക്ക് എത്തിച്ച നീല നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഴിത്തിരിവായി. തൊട്ടടുത്ത വീട്ടിലേക്ക് ട്യൂഷനു പോയ കുട്ടിയെ 27നു വൈകീട്ടാണ് വെള്ള കാറില്‍ വന്നു പത്മകുമാറും സംഘവും കടത്തിയത്. പിറ്റേ ദിവസം നീല നിറത്തിലുള്ള കാറില്‍ ആശ്രാമം മൈതാനത്ത് എത്തിച്ചു എന്നാണ് കുട്ടിയുടെ മൊഴി.

പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ ക്യാമ്പിലായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്.

കേസില്‍ പിടിയിലായ പി.അനുപമ യൂട്യൂബ് താരം. പിടിയിലായ കേസില്‍ മുഖ്യ കണ്ണി ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാറിന്റെ മകളാണ് അനുപമ.

‘അനുപമ പത്മന്‍’ എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വിഡിയോകളുടെ റിയാക്ഷന്‍ വിഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുന്‍പാണ് അവസാന വിഡിയോ. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

തട്ടിക്കൊണ്ടുപോയ കുട്ടിയെ പാര്‍പ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വിഡിയോയും ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെ ഇഷ്ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്. എണ്ണം കൂടിയതിനാല്‍ നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാന്‍ ആഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

തട്ടികൊണ്ടുപോകല്‍ കേസില്‍ പൊലീസ് അന്വേഷിക്കുന്നതിനിടെ കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്‌നാട്ടിലെ പുളിയറയില്‍നിന്നാണ് അനുപമ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലം പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. അടൂര്‍ കെഎപി ക്യാംപിലേക്കു മാറ്റിയ മൂന്നു പേരെയും എഡിജിപി എം.ആര്‍.അജിത്കുമാര്‍, ഡിഐജി ആര്‍.നിശാന്തിനി എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. അനുപമയ്ക്കു നഴ്‌സിങ് പ്രവേശനത്തിനു നല്‍കിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നെന്നാണ് പത്മകുമാര്‍ ആദ്യ നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് ഇതു മാറ്റി പറഞ്ഞതായാണ് വിവരം.