കൊല്ലം ഓയൂരില്‍നിന്നും നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചില്‍ പുരോഗമിക്കുന്നു. പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവരെക്കുറിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേര്‍ക്കും സംഭവവുമായി ബന്ധമില്ലെന്നാണ് അറിയുന്നത്.

കുട്ടിയെ കാണാതായിട്ട് 18 മണിക്കൂര്‍ പിന്നിട്ടു. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയില്‍ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

അബിഗേള്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ രേഖാ ചിത്രം

കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും കാര്‍ വാടകയ്ക്ക് കൊടുത്തതാണോയെന്നായിരുന്നു സംശയം. ഇത് സ്ഥിരീകരിക്കാനായിരുന്നു അന്വേഷണം. കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ 9 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ അടങ്ങിയ ബാഗും ചെക്കു ബുക്കുകളും പൊലീസ് കണ്ടെടുത്തിരുന്നു. മൂന്നുപേരുമായി തിരുവല്ലത്തെ കാര്‍ വര്‍ക് ഷോപ്പിലും പരിശോധന നടത്തി. പൊലീസ് സംഘം അബിഗേലിന്റെ വീട്ടിലെത്തി പിതാവ് റെജിയുടെ മൊഴിയെടുത്തു.

ഇന്നലെ വൈകുന്നേരം നാലരയോടെ തട്ടിയെടുക്കപ്പെട്ട ഓയൂര്‍ കാറ്റാടി ഓട്ടുമല റെജി ഭവനില്‍ റെജിയുടെ മകള്‍ അബിഗേല്‍ റെജിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ സിജിയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയുമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്.

കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാല്‍ മാത്രമേ കുട്ടിയെ തിരികെ നല്‍കു എന്നായിരുന്നു ഫോണില്‍ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. അപ്പൂപ്പന്‍പാറയിലെ ക്വാറിയിലുള്‍പ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും തിരച്ചില്‍ നടത്തി. വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളില്‍ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പുലര്‍ച്ചെയും തിരച്ചില്‍ തുടരുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിളിക്കുക: 9946923282, 9495578999, 112.