സംഭരിച്ച നെല്ലിന്റെ മുഴുവന്‍ തുകയും കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. തുക നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് അങ്ങനെയാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

15ാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തീകരിച്ചത് കൃത്യമായ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. എന്തെങ്കിലും ലഭിക്കാതെ വന്നിട്ടുണ്ടെങ്കില്‍ അത് കൃത്യമായ രേഖകള്‍ നല്‍കാത്തത് കൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.

കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല. കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.

വിധവ- വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നൽകുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദൃശ്യ മാധ്യമങ്ങളെല്ലാം ക്യാമറകൾ ഓൺ ചെയ്ത് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണം എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സംസ്ഥാന പ്രചാരണത്തിനെതിരെ കണക്കുകൾ നിരത്തിലുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം.